നീറ്റ്-ജെഇഇ 2020: ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി കോടതി നാളെ പരിഗണിക്കും
ദില്ലി: രാജ്യത്ത് കൊവിഡ് ഭീഷണി നിലനില്‍ക്കെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായി സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത്. കൊറോണ വൈറസ് വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ കോടതിയുടെ ഉത്തരവ് പരാജയപ്പെട്ടുവെന്നും മന്ത്രിമാര്‍ നേരത്തെ ആരോപിച്ചിരുന്നു.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ബി ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്. പശ്ചിമ ബംഗാൾ (മൊളോയ് ഘട്ടക്), ഝാർഖണ്ഡ് (രാമേശ്വർ ഒറാവോൺ), രാജസ്ഥാൻ (രഘു ശർമ), ഛത്തീസ്ഗഢ് (അമർജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരാണ് റിവ്യൂ ഹരജി സമർപ്പിച്ചത്. സെപ്റ്റംബര്‍ 1 മുതല്‍ സെപ്തംബര്‍ 6 വരേയാണ് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി ജെഇഇ മെയിന്‍ പരീക്ഷകള്‍ നടത്തുന്നത്. നീറ്റ് സെപ്റ്റംബർ 13 ന് നടക്കും.
പരീക്ഷയ്ക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ സുരക്ഷ നിറവേറ്റുന്നതില്‍ സുപ്രീം കോടതി ഉത്തരവ് പരാജയപ്പെടുന്നതായി അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് മുഖേന സമർപ്പിച്ച ഹരജിയിൽ പറയുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ ഇടപെടാൻ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. കൊവിഡ് കാലത്തും ജീവിതം മുന്നോട്ട് പോകണമെന്നും പകർച്ചവ്യാധി മൂലം വിദ്യാർത്ഥികൾക്ക് വിലയേറിയ ഒരു വർഷം നഷ്ടപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.
കോവിഡ് 19: പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍