'ജയ് ശ്രീറാം' ബാനര്‍; വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല: ഷിംന അസീസ്
പാലക്കാട്: പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തി ബിജെപി നടത്തിയ ആഹ്ളാദപ്രകടനത്തിന് നേരെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുനിസിപ്പൽ ഓഫീസിനു മുകളിൽ 'ജയ് ശ്രീറാം' എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്‌തത് വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപംഇങ്ങനെ...
'ജയ് ശ്രീറാം' അഥവാ 'ശ്രീരാമൻ ജയിക്കട്ടെ' എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാൻ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരൻമാർക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ ഒന്നും.

അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പൽ ഓഫീസിനു മുകളിൽ 'ജയ് ശ്രീറാം' എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്‌തത് വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്‌ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തിൽ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. "പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന" പ്രഖ്യാപനവും കൂട്ടത്തിൽ വന്നിട്ടുണ്ട്.
പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വർഗീയത നക്കും. 'ജയ് ശ്രീറാം' എതിർക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികൾ തൽസ്‌ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകിൽ ആലോചിച്ച് നോക്കൂ. 'നോർമലൈസ്' ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.
നിശബ്‌ദത കൊണ്ട് എതിർക്കാതിരുന്നും ചിലപ്പോൾ ട്രോൾ ചെയ്‌തും നമ്മൾ നടന്ന കാലത്ത് നമുക്കിടയിലും വേരുകൾ ഊർന്നിറക്കാൻ അവർക്കായി. അവസാനം, ഒട്ടകത്തിന് സ്‌ഥലം കൊടുത്തത് പോലാകും കാര്യങ്ങൾ.












Click it and Unblock the Notifications