മധു വധക്കേസിൽ അസാധാരണ നടപടി; മജിസ്ട്രേറ്റിനേയും സബ് കളക്ടറേയും വിസ്തരിക്കും
പാലക്കാട്: അട്ടപ്പാടി മധു കേസിൽ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടിനെയും അന്നത്തെ സബ്കലക്ടറേയും വിസ്തരിക്കാൻ അനുമതി നൽകി മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേട്ടായിരുന്ന എം രമേശ്, ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോർജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. നിലവിൽ തിരുവനന്തപുരം ജില്ലാ കളക്ടറാണ് ജെറോമിക് ജോർജ്.
കേസിലെ രണ്ട് മജിസ്റ്റീയൽ റിപ്പോർട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെടണമെന്നും മജിസ്ട്രേറ്റിനേയും കളക്ടറേയും വിസ്തരിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ച ആവശ്യം. അന്ന് എം രമേശും കളക്ടർ ജെറോമിക ജോർജുമായിരുന്നു മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഇൻക്വസ്റ്റ് സാക്ഷിയായ ജെറോമിക് ജോർജിനെ നേരത്തെ തന്നെ കേസിൽ വിസ്തരിച്ചിരുന്നു. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ നേരത്തേ കേസ് ഫയലിൽ ഉണ്ടായിരുന്നില്ല. അന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കാതിരുന്നതിനാൽ ഇവ രണ്ടും ഇതുവരെ കേസ് ഫയലിൽ വന്നിരുന്നില്ല.
അതേസമയം മജിസ്റ്റീരിയൽ റിപ്പോർട്ട് ഹാജരാക്കുന്നതിനെതിരെ ശക്തമായ എതിർപ്പായിരുന്നു പ്രതിഭാഗം ഉന്നയിച്ചത്. രണ്ട് റിപ്പോർട്ടുകളിലെയും കണ്ടെത്തലുകൾ കേസിൽ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നിരിക്കെ റിപ്പോർട്ട് ഹാജരാക്കുന്നത് കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അനാവശ്യ രേഖകൾ പരിശോധിക്കുന്നതിലൂടെ വിചാരണ നടപടികൾ നീണ്ടു പോകാനും കാരണമാകുമെന്നും പ്രതിഭാഗം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കേസ് രേഖയുടെ ഭാഗമാകേണ്ടവയാണ് ഏറ്റവും പ്രധാനപ്പെട്ട മജിസ്റ്റീരിയൽ റിപ്പോർട്ടുകളെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് വീണ്ടും ഏഴിന് കോടതി പരിഗണിക്കും. കേസിൽ സാക്ഷി വിസ്താരം ഉടൻ പൂർത്തിയാക്കും. 122 സാക്ഷികളാണ് കേസിൽ ഉള്ളത്.