പാലക്കാട് പിടിച്ചേ തീരു..ശോഭ സുരേന്ദ്രൻ ഇറങ്ങുമോ? സ്വാഗതം ചെയ്ത് നഗരത്തിൽ ഫ്ലക്സുകൾ; തല പുകഞ്ഞ് ബിജെപി
പാലക്കാട്: കിണഞ്ഞ് പരിശ്രമിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് പിടിക്കാമെന്നാണ് ബി ജെ പി പ്രതീക്ഷ . പാലക്കാട് ഇതിനോടകം തന്നെ ബി ജെ പി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നേതൃത്വം. ശോഭ സുരേന്ദ്രന് വേണ്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാറിന് വേണ്ടിയും നേതാക്കൾ ചരടുവലി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. മത്സരിച്ചിടങ്ങളിലെല്ലാം സീറ്റ് ഉയർത്തിയ നേതാവാണ് ശോഭ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ശോഭ സുരേന്ദ്രന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ശോഭ പാലക്കാട് മത്സരിച്ചാൽ സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രത്യേകിച്ച് സംഘടന തലത്തിൽ ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലത്തിൽ. ദേശീയ നേതൃത്തിനും ശോഭയെ പരിഗണിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ് സൂചന.

എന്നാൽ ജില്ലാ നേതൃത്വത്തിന് ശോഭ വരുന്നതിനോട് യാതൊരു താത്പര്യവുമില്ല. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ബി ജെ പി പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയുമായിരുന്ന കെ കൃഷ്ണകുമാറിന്റെ പേരാണ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഈ തർക്കം രൂക്ഷമയാതോടെ നേതാക്കളുടെ സ്വീകാര്യത പരിശോധിക്കാൻ പാർട്ടിക്കുള്ളിൽ പ്രത്യേക സർവ്വെ നടത്താൻ ദേശീയ നേതൃത്വം ഒരു സമിതിയെ നിയോഗിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. സമിതി നടത്തിയ സർവ്വെയിൽ ശോഭ സുരേന്ദ്രനായിരുന്നു മുൻതൂക്കം ലഭിച്ചത്. ഉടൻ തന്നെ സമിതി സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും സർവ്വെ ഫലം കൈമാറും.
ഈ തർക്കത്തിനിടയിലാണ് ഇപ്പോൾ ശോഭയ്ക്ക് വേണ്ടി നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പാലക്കാടന്‍ കാവി കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരസയ്ക്ക് മുൻപിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഫ്ലക്സുകൾ പൊങ്ങിയ വിഷയത്തിൽ ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിലും സിപിഎമ്മിലും ചർച്ച സജീവം
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. നേരത്തേ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളം നിറയുകയാണ് തന്ത്രം. എന്നാൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഇരുപാർട്ടികളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് മുൻതൂക്കം. എന്നാൽ ജില്ലയ്ക്ക് പുറത്ത് നിന്നൊരാൾ വരുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ല. അങ്ങനെയെങ്കിൽ പി സരിന് സാധ്യത ലഭിച്ചേക്കും. എന്നാൽ ഷാഫി പറമ്പിലിന് പകരക്കാരനായി കരുത്തനിറങ്ങിയില്ലെങ്കിൽ തിരിച്ചടി ഉണ്ടായേക്കുമെന്ന ആശങ്കയുണ്ട് കോൺഗ്രസിന്. അറ്റകൈ എന്ന നിലയിൽ കെ മുരളീധരനെ മത്സരിപ്പിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം സിപിഎമ്മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് സഫ്ദർ എന്നിവരുടേ പേരുകളാണ്












Click it and Unblock the Notifications