പ്രളയത്തില്‍ പാലക്കാടിന്റെ കൈത്താങ്ങ്: രണ്ടു ദിവസം കൊണ്ട് മറ്റ് ജില്ലകളിലേക്ക് 700 ടണ്ണോളം സാധനങ്ങൾ
പാലക്കാട്: രണ്ടു ദിവസം കൊണ്ട് 700 ടണ്ണോളം സാധനങ്ങളാണ് പാലക്കാട് നിന്ന് മറ്റ് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കയച്ചത്. 18 ന് വൈകീട്ടാണ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഭരണ കേന്ദ്രം തുടങ്ങിയത്. രണ്ടു മണിക്കൂറിനകം സ്റ്റേഡിയം നിറഞ്ഞു. അന്നു രാത്രി തന്നെ 12000 ഭക്ഷണപ്പൊതികൾ തയ്യാറാക്കി ഹെലികോപ്റ്ററുകളിൽ തൃശ്ശൂർ,എറണാകുളം ജില്ലകളിലേക്കയച്ചു.
300 വളണ്ടിയർമാരാണ് സേവനസന്നദ്ധരായി രാത്രി മുഴുവനുമുണ്ടായത്. പിറ്റേന്ന് മുതൽ മറ്റ് ജില്ലകളിലേക്ക് ലോറികളിൽ സാധനങ്ങളയച്ചു തുടങ്ങി. ലോറി ഓണേഴ്‌സ് അസോസിയേഷനും കേരള ഗവ.കോൺട്രാക്ട് അസോസിയേഷൻ പ്രസിഡന്റും കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറവുമാണ് മുഖ്യമായും ലോറികൾ ലഭ്യമാക്കിയത്. ഇതിനു പുറമേ തമിഴ്‌നാട്ടിൽ നിന്ന് സുഹൃത്തുക്കൾ വാഗ്ദാനം ചെയ്ത അനേകം ലോഡുകൾ നേരിട്ട് ഇടുക്കി,എറണാകുളം ജില്ലകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. അതിനിടയിൽ ഇന്നലെ പുലർച്ചെ എറണാകുളത്ത് നിന്നു വരുന്ന ട്രെയിനിൽ ഇതരസംസ്ഥാന തൊഴിലാളികൾ പട്ടിണിയാണെന്ന് സുഹൃത്ത് അനിൽകൃഷ്ണൻ അറിയിച്ചു.

മൂന്നുമണിക്കൂർ വൈകിയെത്തിയ ട്രെയിനിലെ എല്ലാവർക്കും പാലക്കാട് നിന്ന് സുഹൃത്തുക്കളും സഖാക്കളും .ചേർന്ന് ഭക്ഷണം ലഭ്യമാക്കിയ ശേഷം മാത്രമാണ് ട്രെയിൻ വിട്ടത്. സഹായവാഗ്ദാനങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. ഗൾഫിൽ നിന്നൊരു പരിചയക്കാരൻ വിളിച്ച് നെല്ലിയാമ്പതിയിലേക്ക് ആവശ്യമെങ്കിൽ ഹെലികോപ്റ്റർ വാടകക്കെടുത്തു തരാനുള്ള സന്നദ്ധത അറിയിച്ചു. സഹായവാഗ്ദാനം ചെയ്തുവിളിച്ചവരിൽ പലരും ജീവിതത്തിൽ ഇന്നുവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്തവരാണ്. മറുനാട്ടിൽ നിന്ന് സഹായിച്ചവരിൽ പാലക്കാട്ടുകാരായ രണ്ടാളുടെ പേര് പ്രത്യേകം പരാമർശിക്കട്ടെ.
ചെന്നൈയിൽ നിന്ന് ടൺകണക്കിന് സാമഗ്രികൾ ലഭ്യമാക്കിയ കൂട്ടായ്മക്ക് നേതൃത്വം കൊടുത്ത സംയുക്താമേനോനും പൂനെയിൽ നിന്ന് മരുന്നും മറ്റും ശേഖരിച്ച് ലഭ്യമാക്കിയ വനിതാ കൂട്ടായ്മയുടെ വിനിതാ പിഷാരടിയും. ഇരുവരുടെയും പ്രതിബദ്ധത അനിതരസാധാരണമെന്നേ പറയാനാവൂ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഒഴുകിയെത്തിയ സഹായങ്ങളിലും ഇൻഡോർ സ്‌റ്റേഡിയത്തിൽ അവയെല്ലാം ഇറക്കാനും കയറ്റാനുമായി തരംതിരിക്കാനുമായി വിശ്രമമില്ലാതെ പണിയെടുത്ത നൂറുകണക്കിന് വളണ്ടിയർമാരിലും, അവരിൽ എല്ലാ പ്രായത്തിലും പെട്ട സ്ത്രീ പുരുഷൻമാരുണ്ടായിരുന്നു. കാണാനായത് അസാധാരണമായൊരു മനുഷ്യസാഹോദര്യത്തിന്റെ മനോഹര കാഴ്ചയാണ്. ഇപ്പോഴും അനേകം പേർ സഹായവാഗ്ദാനവുമായി വിൡക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് ഡോക്ടർമാരുടെ സംഘം എവിടെ വേണമെങ്കിലും സേവനം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എവിടെയെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്ക് അറിയിക്കാം. സർക്കാർ ഉദ്യോഗസ്ഥർ വഴി അറിയിച്ചാൽ ഇനിയും ലഭ്യമാക്കാൻ പ്രയാസമില്ല. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പരമാവധി ശേഖരിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സാധ്യമാവുന്നയത്ര ക്ലീനിങ്ങ് ലിക്വിഡുകൾ നിറച്ച് തിരിച്ച് ഏൽപ്പിക്കാനുമാവും. ഇക്കാര്യത്തിനായി രാജീവിനെ 9947909061 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.












Click it and Unblock the Notifications