യുവാവിനെ സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു: നാല് പേർ അറസ്റ്റിൽ, സംഭവം പാലക്കാട്!
പാലക്കാട്: മുൻവൈരാഗ്യം തീർക്കുന്നതിനായി യുവാവിനെ സംഘം ചേർന്ന് വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുൻ ഗുണ്ടയടക്കം നാലുപേരെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്, നൂറണി, പട്ടാണിത്തെരുവ് സ്വദേശി ഷബീർ അലി എന്ന ടൈറ്റാൻ(37), പൂളക്കാട് , സ്വദേശി ഫാസിൽ (19), നൂറണി, കരീംനഗർ സ്വദേശികളായ യൂസഫ്(39), സലീം (39) എന്നിവരെയാണ് ടൗൺ നോർത്ത് SI .R. രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്. ഒരാൾ ഒളിവിലാണ്. പാലക്കാട് പേഴുംകര സ്വദേശി അബ്ദുൾ റഹിമാൻ എന്ന ആന മനാഫിനെയാണ് (30), ഇന്നലെ ഉച്ചക്ക് പേഴുംകര പുളിഞ്ചോട് എന്ന സ്ഥലത്തു വെച്ച് ഷബീറലിയും സംഘവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഷബീറലി നിലവിൽ നിരവധി കേസുകളി ലെ പ്രതിയാണ്. ഷബീറലിക്ക് പാലക്കാട് സൗത്ത്, നോർത്ത്, ഒറ്റപ്പാലം, പട്ടാമ്പി , തൃശൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകൾ നിലവിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം ആയി ജയിൽ ശിക്ഷ കഴിഞ്ഞ് വന്നതാണ്. മനാഫിനെതിരെ കഞ്ചാവ് , കൊലപാതകശ്രമം എന്നീ കേസ്സുകൾ നിലവിലുണ്ട്. ഷബീറലിയും മനാഫും തമ്മിൽ കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് വഴിവെച്ചത്. പ്രതികൾ നാലുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ടൗൺ നോർത്ത് SI.R. രഞ്ജിത്ത്, ASI ഗംഗാധരൻ, CP0 മാരായ K. നന്ദകുമാർ, R. രജിത് സുന്ദർ, C. സുരേഷ് കുമാർ, ദിലീപ് D നായർ, K.വിമൽ കുമാർ, K.വിനോദ് ,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.