സംസ്ഥാനത്ത് കനത്ത മഴ; ഏറ്റവും കൂടുതൽ പാലക്കാടെന്ന് റിപ്പോർട്ട്...
പാലക്കാട്: കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട്. കഴിഞ്ഞ ദിവസം ജില്ലയിൽ പെയ‌്തത‌് ശരാശരി 99.14 മില്ലീമീറ്റർ മഴ. ജൂൺ ഒന്നു മുതൽ ജൂലൈ 11 വരെ ജില്ലയിൽ കിട്ടേണ്ടത‌് 702 മില്ലീമീറ്റർ മഴയാണെങ്കിൽ ലഭിച്ചത‌് 929.38 മില്ലീമീറ്ററാണ‌്. 32.37 ശതമാനം അധികമഴ ലഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ബുധനാഴ‌്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട‌്.
മണ്ണാർക്കാടാണ‌് ഏറ്റവും കൂടുതൽ മഴ പെയ‌്തത‌്. 126 മില്ലീമീറ്റർ. പാലക്കാട‌് 124.9 മില്ലീമീറ്റർ മഴ പെയ‌്തു. ഒറ്റപ്പാലത്ത‌് 115.8 മില്ലീമീറ്റർ മഴയാണ‌് രേഖപ്പെടുത്തിയത‌്. തൃത്താലയിൽ 103 മില്ലീമീറ്ററും പറമ്പിക്കുളത്ത‌് 97 മില്ലീമീറ്ററും ആലത്തൂരിൽ 95.2 മില്ലീമീറ്ററും പട്ടാമ്പിയിൽ 86 മില്ലീമീറ്ററും കൊല്ലങ്കോട‌് 73.4 മില്ലീമീറ്ററും ചിറ്റൂരിൽ 71 മില്ലീമീറ്ററും മഴ പെയ‌്തു.

കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശവുമുണ്ടായി. ബുധനാഴ‌്ചയും തുടർന്ന തോരാമഴയിൽ പാടശേഖരങ്ങളെല്ലാം വെള്ളത്തിലായി. വീടുകൾ തകർന്നു. അട്ടപ്പാടി ചുരം റോഡിൽ മണ്ണിടിഞ്ഞ‌് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുതുപ്പരിയാരം വാർക്കാട‌് 150 ഏക്കറോളവും ഒറ്റപ്പാലം കവളപ്പാറ ആറാണിയിൽ 20 ഏക്കറോളവും നെൽക്കൃഷി വെള്ളത്തിലായി. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടെന്നാണ‌് പ്രാഥമിക കണക്ക‌്. അയിലൂർ കുളക്കാട്ട‌് മുടിച്ചിമലയിൽ ഉരുൾപൊട്ടലുണ്ടായി.
മലയിൽനിന്ന‌് പാറ ഉരുണ്ട‌് പാതിവഴിയിൽ തങ്ങിയത‌് ആശങ്കയുണ്ടാക്കിയിട്ടുണ്ട‌്പാലക്കാട‌് നഗരത്തിൽ മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിലും ആണ്ടിമഠം, കൽപ്പാത്തി തോട്ടുപാലം എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. അകത്തേത്തറ ആണ്ടിമഠത്ത‌് കല്യാണമണ്ഡപത്തിൽ ദുരിതാശ്വാസക്യാമ്പ‌് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ക്യാമ്പിലേക്ക‌് മാറ്റി. ക്യാമ്പിൽ 49പേരാണുള്ളത‌്.
അട്ടപ്പാടി ചുരം റോഡിൽ ഒമ്പതും പത്തും വളവിൽ രാവിലെ എട്ടോടെ മണ്ണിടിഞ്ഞു. പകൽ മൂന്നോടെയാണ‌് ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിക്കാനായത‌്. അട്ടപ്പാടി ചിറ്റൂരിൽ വീടുകൾ ഭാഗികമായി തകർന്നു. ഭവാനി, ശിരുവാണി പുഴകൾ കരകവിഞ്ഞൊഴുകുകയാണ‌്. ഭാരതപ്പുഴയും നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഭാരതപ്പുഴയിൽ സന്ദർശകർക്ക‌് നിയന്ത്രണമുണ്ട‌്.












Click it and Unblock the Notifications