മലമ്പുഴ ഡാം കാണാൻ സഞ്ചാരികളുടെ തിരക്ക്; പുതിയ ദൃശ്യ ഭംഗി നൽകി ചാറ്റൽ മഴയും...
പാലക്കാട്: കനത്ത മഴ പെയ്തു തോർന്നു, പാലക്കാട്ടുകാർ കവയും മലമ്പുഴയും കാണുന്നതിന്റെ തിരക്കിലാണ്. ചാറ്റൽ മഴയും നിറഞ്ഞ മലമ്പുഴ ഡാമും പാലക്കാടിന് പുതിയ ദൃശ്യ ഭംഗി നൽകുകയാണ്. മഴക്കാലത്തെ എക്കാലത്തയും വലിയ തിരക്കാണ് ഇന്നലെ മലമ്പുഴയിൽ അനുഭവപ്പെട്ടത്. രണ്ടര ലക്ഷത്തിലധികം രൂപയാണ് ഇന്നലെ മാത്രം മലമ്പുഴ ഡാമിന് ലഭിച്ചത്.
അവധി ദിവസത്തിൽ പതിനായിര കണക്കിന് പേർ മലമ്പുഴയിലും കവയിലുമായെത്തി. മലമ്പുഴ റിങ്ക് റോഡിലെ ചെറിയ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങാനും കവയുടെ ഭംഗി ആസ്വദിക്കാനും കുടുംബ സമേതമാണ് ആളുകളെത്തുന്നത്. ഈ മാസത്തിൽ ഇതുവരെ കുട്ടികളടക്കം പത്ത് ലക്ഷത്തോളം പേർ ഡാമും പരിസരവും കാണാനെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

ഇതേ രീതിയിൽ ഇനിയുള്ള ദിവസങ്ങളിലും ആളുകളെത്തിയാൽ ഏറ്റവും കൂടുതൽ പേർ ഡാം കാണാനെത്തിയ മാസമായി ജൂലൈ മാറും. അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ഇതിലും അധികം പേർ കവയിലേക്കുള്ള ലിങ്ക് റോഡും കാണാനെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കവയിലേക്ക് പോകുന്നവരുടെ എണ്ണം സർക്കാർ സംവിധാനങ്ങളൊന്നും രേഖപ്പെടുത്തുന്നുമില്ല.
ഇതിനിടയിൽ മലമ്പുഴ ഡാം തുറന്നുവെന്ന് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതും വലിയ തിരക്കിന് കാരണമായി. ഈ സീസണിൽ റെക്കോഡ് വരുമാമാണ് മലമ്പുഴയിൽ പ്രതീക്ഷിക്കുന്നത്. 370 അടിയാണ് (113.63 മീറ്റർ) ഇന്നലെത്തെ മലമ്പുഴയിലെ ജലനിരപ്പ്. ഇതേ രീതിയിൽ വൃഷ്ടി പ്രദേശങ്ങളിൽ നിന്ന് വെള്ളമെത്തിയാൽ വരും ദിവസങ്ങളിൽ നിന്ന് തന്നെ ഡാം തുറക്കേണ്ടിവരും. മലമ്പുഴ ഡാം കാണാനെത്തുന്നതിനെക്കാൾ കൂടുതൽ പേർ കവയിലേക്കുള്ള ലിങ്ക് റോഡിൽ എത്തുന്നുണ്ട്.
ചെറിയ വെള്ളച്ചാട്ടങ്ങളും മനോഹരമായ ഡാം പരിസരവും സഞ്ചാരികളെ ആകർഷിക്കുന്നു. എന്നാൽ ഡാമിനു ചുറ്റുമുള്ള 33കിലോ മീറ്ററിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. ഇത്രയും ദൂരം പൊലീസിനും സുരക്ഷയൊരുക്കാനാകുന്നില്ല. സഞ്ചാരികൾ ഡാമിന്റെ പരിസരങ്ങൾ ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്നു ഡാം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.എസ്. പത്മകുമാർ അറിയിച്ചു.












Click it and Unblock the Notifications