തച്ചമ്പാറ മുതൽ പാലക്കാട് വരെയുള്ള യാത്ര ദുരിതമാകുന്നു; കുഴികൾ അടയ്ക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ
പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ തച്ചമ്പാറ മുതൽ പാലക്കാട് വരെയുള്ള യാത്ര ദുരിതമാകുന്നു. റോഡിൽ കുഴികളും വെള്ളക്കെട്ടും നിരന്തരം അപകടങ്ങൾക്കും വഴിവയ്ക്കുകയാണ്. ചെറുതും വലുതുമായ 254 കുഴികളാണ് 29 കിലോ മീറ്റർ ദൂരത്തിലുള്ളത്. കുഴിയടക്കാനോ റോഡ് നന്നാക്കാനോ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നത് പതിവാണ്. കുഴികൾക്ക് പുറമെ റോഡിൽ പലയിടത്തും വിണ്ടു കീറിയിട്ടുമുണ്ട്. ഇതിലാണ് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത്. കനത്ത മഴ തുടങ്ങിയതോടെ കുഴികളിലെല്ലാം വെള്ളമാണ്.
രാത്രിയിൽ കുഴികൾ കാണാതെ റോഡിലെ വെള്ളക്കെട്ടിൽ വാഹനങ്ങൾ വീഴുന്നു. തച്ചമ്പാറ, മാച്ചാംതോട്, പള്ളിപ്പടി, കാഞ്ഞിക്കുളം, വടക്കുംപുറം, വേലിക്കാട് എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാഞ്ഞിക്കുളം സ്കൂളിന് മുന്നിലെ വളവിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ നിന്ന് രക്ഷപ്പെടാനായി വെട്ടിമാറ്റുന്നതും അപകടത്തിന് വഴിവയ്ക്കുന്നു. പലയിടത്തും കുഴികളിൽ പ്രദേശവാസികൾ കല്ലും മണ്ണും ഇടുകയാണ്. എന്നാൽ ശക്തമായ മഴയിൽ മണ്ണെല്ലാം ഒലിച്ചുപോയ സ്ഥിതിയിലാണ്.
മഴ കുറയാതെ കുഴികൾ അടയ്ക്കാനാകില്ലെന്ന നിലപാടിലാണ് മരാമത്ത് വകുപ്പ്. എന്നാൽ വലിയ കുഴികൾ രൂപപ്പെട്ട സ്ഥലത്ത് അപകട ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലെ കുഴികൾ അടയ്ക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.