ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, ഒളിവിൽ കഴിഞ്ഞത് മലമ്പുഴയിൽ
പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും കസ്റ്റഡിയിൽ. വൈകീട്ടോടെയാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇന്ന് രാവിലെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിയിരുന്നു.
മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽ നിന്ന് പിടിയിലായത്.
ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ അനീഷ് ആയിരുന്നു ആദ്യം വെട്ടിയത്. കാലിൽ ആയിരുന്നു വെട്ടിയത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. മറ്റ് പ്രതികൾ കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
ഷാജഹാന്റേത് രാഷ്ട്രീയ കൊലയാണോ അല്ലയോ എന്നത് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നിരുന്നു. അതിനാൽ പ്രതികളുടെ മൊഴി നിർണായകമാകും. അതേസമയം ഒരു വർഷമായി പ്രതികളും ഷാജഹാനും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും ബി ജെ പി സഹായത്തോടെയല്ലാതെ പ്രതികൾക്ക് ഷാജഹാനെ കൊലപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. ഷാജഹാൻ വധത്തിന് പിന്നിൽ ആർ എസ് എസ് തന്നെയാണെന്നാണ് സി പി എമ്മും ആവർത്തിക്കുന്നത്. അതേസമയം അതേസമയം ഷാജഹാന്‍റെ കുടുംബത്തിന്‍റെ ആരോപണം തള്ളി ബി ജെ പി രംഗത്തെത്തിയിരുന്നു. സി പി എം ശക്തി കേന്ദ്രത്തിൽ ആർ എസ് എസുകാർ വീട്ടിൽ പോയി ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണയാണെന്നായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ പ്രതികരിച്ചത്.