'തൃത്താലയിലെ കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം'; കുറിപ്പുമായി മന്ത്രി എംബി രാജേഷ്
പാലക്കാട്: അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തൃത്താലക്ക് ആശ്വാസമേകുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതെന്ന് തൃത്താല എംഎൽഎ കൂടിയായ മന്ത്രി എംബി രാജേഷ്. ആകെ 95 ലക്ഷത്തിന്‍റേതാണ് ഇന്റർ ലിങ്കിങ് പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ജല അതോറിറ്റിക്ക് നല്‍കിക്കഴിഞ്ഞു. ഫെബ്രുവരി മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം തന്നെ തൃത്താലയുടെ ഡെഡിക്കേറ്റഡ് ഫീഡര്‍ സ്ഥാപിക്കുന്നതിനുളള പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഫീഡര്‍ സജ്ജമാകുന്നതോടെ വൈദ്യുതി മുടക്കം ബാധകമാവാത്ത വിധത്തില്‍ എല്ലായിടത്തേക്കും കുടിവെള്ള വിതരണം സാധ്യമാകുമെന്നും ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു. വായിക്കാം
അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തൃത്താലക്ക് ആശ്വാസമേകുന്ന ഒരു തീരുമാനം ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായ കാര്യം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.
കഴിഞ്ഞ കുറേവർഷങ്ങളായി തൃത്താല നേരിട്ടു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പൂർണ്ണമായും പരിഹരിക്കുന്നതിനായി ജലജീവൻ മിഷന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അത് പൂർത്തിയാവുന്നതിന് ഇനിയും സമയമെടുക്കും എന്നത് കൊണ്ട് അടിയന്തിര പോംവഴികൾ ആരായുകയുണ്ടായി.
രണ്ട് കാര്യങ്ങളാണ് ഉടനടി ചെയ്യാൻ കഴിയുമായിരുന്നത്. ഒന്നാമത്തേത് വൈദ്യുതി തടസം മൂലം തിരുമ്മിറ്റക്കോട്, നാഗലശ്ശേരി പോലുള്ള പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിലേക്ക് വെള്ളം എത്താനുള്ള പ്രയാസം മറികടക്കുന്നതിന് കുടിവെള്ള പദ്ധതിക്ക് മാത്രമായി ഡെഡിക്കേറ്റഡ് ഫീഡർ സ്ഥാപിക്കുക എന്നതായിരുന്നു. അപ്പോൾ തന്നെ ജല അതോറിറ്റിയുമായും കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി 87 ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്തു. നിലവില്‍ തൃത്താലയില്‍ പ്രവര്‍ത്തിക്കുന്ന പാവറട്ടി-മുല്ലശ്ശേരി കുടിവെള്ള പദ്ധതിയില്‍ നിന്ന് പ്രതിദിനം 18 ദശലക്ഷം ലിറ്റർ കുടിവെള്ളം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സ്ഥാപിത ശേഷിയായ 33 ദശലക്ഷം ലിറ്ററായി ജലവിതരണം വര്‍ദ്ധിപ്പിച്ചാല്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് വലിയൊരു പരിധി വരെ ആശ്വാസമാകും എന്നതായിരുന്നു രണ്ടാമത്തെ മാർഗം.
ഇതിനായി മെയിൻ പമ്പിങ് ലൈനിലേക്കുള്ള ഇന്റർ ലിങ്കിങ് ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു.റീ-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഈ പ്രവൃത്തിക്ക് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും രണ്ട് തവണയും ആരും ടെന്‍ഡറില്‍ പങ്കെടുത്തില്ല. മൂന്നാമത്തെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്ന് 4 പേര്‍ ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തു. ടെന്‍ഡറില്‍ എറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് 30% അധികമായിട്ടായിരുന്നു. ഈ ടെന്‍ഡര്‍ അംഗീകരിക്കണമെങ്കില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. സാങ്കേതിക നടപടികളില്‍ കുരുങ്ങി പലവിധ തടസ്സങ്ങള്‍ നേരിട്ടപ്പോഴെല്ലാം പ്രത്യേകമായ ശ്രദ്ധയും നിരന്തരമായ ഇടപെടലും ഫയല്‍ നീക്കത്തിന്‍റെ ഓരോ ഘട്ടത്തിലും നടത്തിയതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ആകെ 95 ലക്ഷത്തിന്‍റേതാണ് ഇന്റർ ലിങ്കിങ് പ്രവൃത്തികള്‍. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ജല അതോറിറ്റിക്ക് നല്‍കിക്കഴിഞ്ഞു. ഫെബ്രുവരി മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിനൊപ്പം തന്നെ നേരത്തെ സൂചിപ്പിച്ച തൃത്താലയുടെ ഡെഡിക്കേറ്റഡ് ഫീഡര്‍ സ്ഥാപിക്കുന്നതിനുളള പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഫീഡര്‍ സജ്ജമാകുന്നതോടെ വൈദ്യുതി മുടക്കം ബാധകമാവാത്ത വിധത്തില്‍ എല്ലായിടത്തേക്കും കുടിവെള്ള വിതരണം സാധ്യമാകും. ആകെ 1.82 കോടി രൂപയുടെ ഈ രണ്ട് പ്രവൃത്തികളും പൂർത്തിയാകുന്നതോടെ കുടിവെള്ളക്ഷാമത്തിന് വലിയൊരു അളവ് വരെ പരിഹാരം കാണാനാവും.