രാജിയില്ല; ബിജെപി പിന്തുണയോടെ വിജയിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്‍റിനെ എല്‍ഡിഎഫ് പുറത്താക്കി
റാന്നി: ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് എം അംഗം ശോഭാ ചാര്‍ളിയെ ആണ് എല്‍ഡിഎഫില്‍ നിന്നും പുറത്താക്കിയത്. ബിജെപി പിന്തുണയോടെ വിജയിച്ചതിന് പിന്നാലെ ഇവരോടെ പ്രസിഡന്‍റ് പദവി രാജിവെക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കും എന്നായിരുന്നു ശോഭാ ചാര്‍ളിയുടെ പ്രതികരണം. പിന്നീട് സിപിഎം നിര്‍ദേശത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ശോഭയോട് പദവി രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അവരെ മുന്നണിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം എല്‍ഡിഎഫ് സ്വീകരിച്ചത്.
ഇടതുമുന്നണിയുടെ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് എൽ ഡി എഫ് റാന്നി പഞ്ചായത്ത് കൺവീനർ ടി എൻ ശിവൻകുട്ടി അറിയിച്ചു. ബുധനാഴ്ച നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എം അംഗമായ ശോഭാ ചാർളിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും ബിജെപി അംഗങ്ങളായിരുന്നു. ബിജെപിയുടേതിന് പുറമെ സിപിഎം അംഗങ്ങളുടെ വോട്ടുകൂടി ലഭിച്ചതോടെ ശോഭാ ചാര്‍ളി വിജയിക്കുകയായിരുന്നു.
പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുമാണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാന നിമിഷം വരേയുള്ള പ്രതീക്ഷ. സ്വതന്ത്രനായി വിജയിച്ച കെ ആര്‍ പ്രകാശ് കുഴിക്കാലയില്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റാകുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
എന്നാല്‍ അവസാന നിമിഷത്തെ അട്ടിമറിയിലൂടെ എല്‍ഡിഎഫിന്‍റെയും ബിജെപിയുടേയും പിന്തുണയില്‍ ശോഭാ ചാര്‍ലി പ്രസിഡന്‍റാവുകയായിരുന്നു. ഇടതുമുന്നണിയില്‍ സിപിഎമ്മിന് നാല് സീറ്റുകളും കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ഉള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസഫുമായിരുന്നു വിജയത്ത്.
എസ്ഡിപിഐ പിന്തുണച്ച ഭരണം ഉപേക്ഷിച്ചില്ല, പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് പുറത്താക്കി കോണ്‍ഗ്രസ്