ശബരിമലയില്‍ 36 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്
പത്തനംതിട്ട: കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ഷനമാക്കി. സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കൂടുതലായി രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്‍റ നിര്‍ദ്ദേശം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
താല്‍ക്കാലിക കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ള സന്നിധാനത്ത് ജോലി ചെയ്യുന്നവര്‍ക്കായിരുന്നു പരിശോധോന. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് 36 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 18 പോലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരന്‍ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചു. നിലക്കലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പൊലീസുകാര്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസുകാരില്‍ കൂടുതലായി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു. എന്നാല്‍ ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ജീവനക്കാരിലും പൊലീസ് ഉദ്യോഗസ്ഥരിലും രോഗം വ്യാപിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലിസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. അടുത്തഘട്ടത്തിന്‍റെ ചുമതലയുള്ള പൊലീസ് ബാച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കും.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഓരോരുത്തരെയായിട്ടാണ് സന്നിധാനത്തു തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുന്നത് . വലിയ നടപ്പന്തലിൽനിന്ന് അകലം പാലിച്ചാണ് തീർഥാടകരെ പതിനെട്ടാം പടിക്ക് താഴെക്ക് എത്തിക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളവരെ മാത്രം പതിനെട്ടാംപടി കയറാൻ പൊലീസ് സഹായിക്കും. ഇതിനായി പിപിഇ കിറ്റ് ധരിച്ച പൊലീസുകാരാണ് ഡ്യൂട്ടിയില്‍ ഉള്ളത്.












Click it and Unblock the Notifications