ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്
എറണാകുളം: ഏത് തിരിച്ചടിയിലും യൂഡിഎഫിന് നിശ്ചിതയെണ്ണം എംഎല്‍എമാരെ നല്കുന്ന മേഖലയാണ് മധ്യകേരളം. കഴിഞ്ഞ തവണ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ മധ്യകേരളത്തിലും ഉണ്ടായി. എന്നാല്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് പിടിച്ച് നില്ക്കാന് മുന്നണിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് കഴിഞ്ഞൊരു മേഖല കൂടിയാണ് മധ്യകേരളം. ഇത്തവണ അധികാരത്തിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്ന യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഈ മേഖലയിലെ ശക്തി തിരികെ പിടിക്കുക എന്നുള്ളതാണ്. അതിനാല്‍ വലിയ തന്ത്രങ്ങളാണ് അവര്‍ അണിയറയില്‍ ഒരുക്കുന്നത്. മറുപക്ഷത്ത് ഇടതുമുന്നണിയാവട്ടെ നിലവിലെ നില മെച്ചപ്പെടുത്താനും ശ്രമിക്കുന്നു.
മധ്യകേരളം
തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് മധ്യകേരളത്തില്‍ വരുന്നത്. ഇതില്‍ തൃശൂരില്‍ 13, എറണാകുളത്ത് 14, കോട്ടയത്ത് ഒമ്പതും, പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ച് വീതം നിയമസഭാ മണ്ഡലങ്ങള്‍ അടക്കം ആകെ 46 മണ്ഡലങ്ങള്‍ ഈ മേഖലയില്‍ വരുന്നു.
നേട്ടം എല്‍ഡിഎഫിന്
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ എല്‍ഡിഎഫ് വലിയ നേട്ടം ഉണ്ടാക്കി. 46 ല്‍ 29 എണ്ണവും എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് 16 എണ്ണമായിരുന്നു. ഒരെണ്ണം പിസി ജോര്‍ജിലൂടെ കേരള ജനപക്ഷവും സ്വന്തമാക്കി. 2011 നെ അപേക്ഷിച്ച് നാല് ജില്ലകളിലും നില മെച്ചപ്പെടുത്താന്‍ സിപിഎമ്മിന് സാധിച്ചിരുന്നു.
തൃശൂരില്‍
തൃശൂരിലെ 13 ല്‍ 12 ഉം പത്തനംതിട്ടയിലെ 5 ല്‍ 4 ഉം ഇടുക്കിയിലെ 5 ല്‍ മൂന്നും ഇടതുമുന്നണിക്ക് ലഭിച്ചു. എറണാകുളത്തും കോട്ടയത്തുമാണ് യുഡിഎഫ് നേട്ടമുണ്ടാക്കിയത്. എറണാകുളത്തെ 14 ല്‍ 9 ഒമ്പത് യുഡിഎഫ് പിടിച്ചപ്പോള്‍ 5 എണ്ണം എല്‍ഡിഎഫിന് ലഭിച്ചു. കോട്ടയത്ത് യുഡിഎഫ് 6, എല്‍ഡിഎഫ് 2, ജനപക്ഷം 1 എന്നതായിരുന്നു സ്ഥിതി.
ജോസിന്റെ വരവ്
ഇത്തവണ ജോസ് കെ മാണി കൂടി വന്നതോടെ മധ്യകേരളത്തില്‍ ഇടതുപ്രതീക്ഷ കൊടുമുടിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തദ്ദേശപ്പോരില്‍ എറണാകുളമൊഴികെ നാല് ജില്ലകളിലും വലിയ നേട്ടം സ്വന്തമാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.
യുഡിഎഫിന് മുന്‍തൂക്കം
നിലവിലെ സാഹചര്യത്തില്‍ മധ്യകേരളത്തിലെ 19 മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ എന്നാണ് വിലയിരുത്തല്‍. യുഡിഎഫിന് മുന്‍തൂക്കം 12 ഇടത്താണ്. 15 ഇടത്ത് മുന്‍തൂക്കം പ്രവചിക്കല്‍ അസാധ്യമാണ്. ശക്തമയാ മത്സരമാണ് ഇവിടെ നടക്കുന്നത്. മധ്യകേരളം ആര്‍ക്കെന്നതില്‍ ഈ മണ്ഡലങ്ങളുടെ മത്സരം ഫലമായിരിക്കും നിര്‍ണ്ണായകമാവുക.
35 ലേറെ സീറ്റുകള്‍
മധ്യകേരളത്തില്‍ ഇത്തവണ 35 ലേറെ സീറ്റുകള്‍ നേടുമെന്നാണ് ഇടത് അവകാശവാദം. എന്നാല്‍ 35 ലേറെ എണ്ണം ഞങ്ങള്‍ നേടുമെന്ന് യുഡിഎഫും തിരിച്ചടിക്കുന്നു. മധ്യകേരളത്തില്‍ 30 ലേറെ സീറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ അത് സംസ്ഥാനത്തെ ഭരണ മാറ്റത്തിന് തന്നെ വഴിയൊരുക്കും. അതിനാല്‍ തന്നെ മികച്ച പ്രവര്‍ത്തനം നടത്തി വിജയം സ്വന്തമാക്കാനാണ് യുഡിഎഫിന്റെ നീക്കം.
ശക്തമായ മത്സരം
തൃശൂരില്‍ വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശൂര്‍ മണ്ഡലങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. മണലൂർ, ഒല്ലൂർ, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ബിജെപിക്കും ഇത്തവണ പ്രതീക്ഷകള്‍ ഏറെയാണ്.
എറണാകുളത്ത്
എറണാകുളത്ത് കളമശ്ശേരി, തൃപ്പൂണിത്തുറ, കൊച്ചി, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്. ഇതില്‍ കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങള്‍ ഇടതിന്റെയും ബാക്കിയുള്ളവ യുഡിഎഫിന്റേയും കൈവശമാണുള്ളത്.
കോട്ടയത്തും ഇടുക്കിയിലും
കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റമാണ് കോട്ടയത്തേയും ഇടുക്കിയിലേയും പോരാട്ടം ശ്രദ്ധേയമാക്കുന്നത്. കോട്ടയത്തെ പാലാ, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്‍എസ്എസ് നിലപാട് അനുകൂല ഘടകമാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ജോസ് കെ മാണിയിലൂടെ വരുന്ന ക്രൈസ്തവ വോട്ടിലാണ് ഇടത് പ്രതീക്ഷ.
ഇടുക്കി ജില്ലയില്‍
ഇടുക്കിയിലും പീരുമേട്ടിലും ദേവികുളത്തും ശക്തമായ മത്സരം നടക്കുന്നു. തൊടുപുഴ യുഡിഎഫും ഉടുമ്പന്‍ചോല എല്‍ഡിഎഫും സുരക്ഷിത കേന്ദ്രമായി വിലയിരുത്തുന്നു. പത്തനംതിട്ടയില്‍ ആറന്മുളയിലും കോന്നിയിലും റാന്നിയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. അടൂരിലും തിരുവല്ലയിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്.
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം
Recommended Video