സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് തുടങ്ങുന്നു, പ്രവേശനം പൂർണമായും മെറിറ്റ് നോക്കിയെന്ന് എംഎൽഎ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ
കോളേജ് ആരംഭിക്കാൻ തീരുമാനമായതായി എംഎൽഎ കെയു ജനീഷ് കുമാർ.
മഹാത്മാഗാന്ധി സർവ്വകലാശാലയാണ് കോളേജ് ആരംഭിക്കുന്നത്. സൗകര്യങ്ങൾ ഒരുക്കി നല്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി, സീപാസ് അധികൃതരും, ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും ജനുവരി 6 ന് രാവിലെ സീതത്തോട്ടിൽ യോഗം ചേരും.
മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് സീപാസ് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് അനുവദിക്കാൻ തീരുമാനമായത്.

ബി.എസ്.സി കോഴ്സുകളായ നേഴ്സിംഗ്, എം.എൽ.റ്റി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ഇവിടെ ആരംഭിക്കുന്ന കോഴ്സുകൾ. അഞ്ചേക്കർ സ്ഥലമാണ് കോളേജ് നിർമ്മിക്കുന്നതിനാവശ്യമുള്ളത്. കക്കാട് പവർഹൗസിനു സമീപമുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇലക്ട്രിസിറ്റിബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഇവിടുത്തെ സ്ഥലം കോളേജിന് പര്യാപ്തമാണെന് സീപാസ് സംഘം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
അഡ്മിഷൻ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. എം.ജി.യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസായിരിക്കും കുട്ടികളിൽ നിന്ന് ഈടാക്കുക. കോളേജ് പ്രവർത്തനം ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളേജും ഇവിടെ ത്തന്നെ പ്രവർത്തനമാരംഭിക്കും.












Click it and Unblock the Notifications