മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍
പത്തനംതിട്ട: വേങ്ങല്‍ ഇരുകര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മരിച്ച കര്‍ഷകരായ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, വേങ്ങല്‍ ആലംതുരുത്തി മാങ്കളത്തില്‍ മത്തായി ഈശോ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മരണകാരണം, മരിച്ചവരുടെ കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മരിച്ച സനലിന് സ്വന്തമായ കിടപ്പാടമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഭവന നിര്‍മാണ പദ്ധതിയില്‍ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ ഉപയോഗത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കും. കര്‍ഷകര്‍ക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് അറിവ് കുറവാണ്. അതിനാല്‍ കീടനാശിനി പ്രയോഗം നടത്തുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
കുഷിഭവനുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും പരിഹാരം ലഭിക്കും. ഈ സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ കൃഷി വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കീടനാശിനി ഉപയോഗിക്കണം. സര്‍ക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി നിരോധിത കീടനാശിനികള്‍, വളങ്ങള്‍ എന്നിവ കൈവശം വച്ചിരിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും. കാര്‍ഷിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന പരിശീലനം പാസായവര്‍ക്ക് മാത്രമേ ഇനി കീടനാശിനികള്‍ വില്‍ക്കാനുള്ള ലൈസന്‍സ് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കീടനാശിനി ഉപയോഗത്തിനു ഡ്രോണ്‍ സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ കൃഷി വകുപ്പിന്റെ കീഴില്‍ നടന്നുവരികയാണ്. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് പാടത്ത് ഇറങ്ങാതെ തന്നെ റിമോര്‍ട്ട് ഉപയോഗിച്ചു കൊണ്ട് കിടനാശിനി പ്രയോഗം നടത്തുവാന്‍ കഴിയും. അടുത്ത വര്‍ഷത്തോടെ കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.മാത്യു ടി.തോമസ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ.ആര്‍. സനല്‍കുമാര്‍,
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, മുന്‍ പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.പ്രീത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വര്‍ഗീസ് മാത്യു, അനിത ജോണ്‍, ഷീലാ പണിക്കര്‍, പെരിങ്ങര കൃഷി ഓഫീസര്‍ രശ്മി തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ജനുവരി 16 ബുധനാഴ്ച വൈകിട്ടോടെ പെരിങ്ങര വേങ്ങല്‍ ഇരുകരപാടത്ത് ഇലചുരുട്ടിപ്പുഴുവിന് കീടനാശിനി തളിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെടുകയും പിറ്റേദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ സനല്‍കുമാറിനെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മത്തായിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.












Click it and Unblock the Notifications