ജയിലില്‍ നിന്നിറങ്ങിയയാളെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ ഇപ്പോഴും ആശുപത്രിയില്‍
തിരുവല്ല: മോഷണക്കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ഒന്നാം പ്രതി അഖിലിനും രണ്ടാം പ്രതി അര്‍ജ്ജുനും സാരമായി പരിക്കാണ് കൊലപാതകത്തിനിടെ പറ്റിയത്. കത്രിക കൊണ്ടുള്ള കുത്താറ് അര്‍ജുന്‍റെ ശരീരത്തിലേറ്റത്. കൊല്ലപ്പെട്ട രാജുവില്‍ നിന്ന് ഇവര്‍ക്ക് വലിയ തോതില്‍ മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിരം സംഘര്‍ഷ മേഖലയായ വള്ളുകുളത്ത് വെച്ചാണ് ആക്രമം നടന്നത്. പൊലീസും എക്സൈസും പല പ്രാവശ്യം അറസ്റ്റും കഞ്ചാവു പിടിത്തവും നടത്തിയ പ്രദേശം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം കൊലപാതകത്തിന് മുമ്പും പ്രതികള്‍ കാവുങ്കൽ പടിക്കു സമീപം റോഡുവശത്തെ കലുങ്കിലിരുന്നു പരസ്യമായി മദ്യപിച്ചിരുന്നു. ഇതുവഴി വന്ന നാട്ടുകാരുമായി ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് രാജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുന്നതും കൊലപ്പെടുത്തുന്നതും.

അരമണിക്കൂറോളം അടിപിടി നടന്നെങ്കിലും പതിവ്കാര്യമായതിനാല്‍ നാട്ടുകാര്‍ വലിയ കാര്യമായി എടുത്തില്ല. പ്രതികളെ രാഷ്ട്രീയപാർട്ടികൾ അവരുടെ ഗുണ്ടാസംഘമായി ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മദ്യ, ലഹരി മാഫിയകള്‍ക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പലപ്രാവശ്യം ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. പലപ്പോഴും നാട്ടുകാരെ ലഹരി സംഘം ഭയപ്പെടുത്തി പിന്‍മാറ്റുകയായിരുന്നു.












Click it and Unblock the Notifications