മല്ലപ്പള്ളിയിൽ ലഹരിമാഫിയ വിലസുന്നു; ലഹരിക്ക് അടിമയാകുന്നത് യുവാക്കളും വിദ്യാർഥികളും!
മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ ലഹരിമാഫിയകളുടെ പിടിയിൽ. ലഹരിക്കായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവരുടെ പിന്നാലെ. പൊതുനിരത്തുകളിൽ മദ്യപരുടെ ശല്യവും വർധിച്ചത് ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തുന്നു. കുറഞ്ഞ ചെലവിൽ ലക്കുകെടാമെന്നതാണ് കൂടുതൽ പേരെ കഞ്ചാവ് പോലുള്ള ലഹരിയിലേക്ക് ആകർഷിക്കുന്നത്.
യുവാക്കളും വിദ്യാർഥികളുമാണ് ലഹരിവസ്തുക്കൾക്ക് അടിമപ്പെടുന്നവരിൽ ഭൂരിഭാഗവും. ആളൊഴിഞ്ഞ പ്രദേശങ്ങളാണ് ലഹരിയുടെ ഉപയോഗത്തിനും വിൽപനയ്ക്കുമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ള ചെറുകിട വിൽപന സംഘങ്ങൾ തിരഞ്ഞെടുക്കുന്നത്. സമീപകാലത്ത് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ചില്ലറ വിൽപനക്കാരെ പിടികൂടിയെങ്കിലും ഇത്തരക്കാരെ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.

മാഫിയ തലവന്മാരുടെ സംഘങ്ങളെ പിടിക്കാൻ കഴിയാത്തതാണ് വീണ്ടും പെരുകാൻ കാരണം. തുടർച്ചയായി ലഹരിവസ്തുക്കൾ പിടികൂടിയാലും ഇവിടേക്കുള്ള കഞ്ചാവിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് നിലയ്ക്കാറില്ല. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന വൻകിട ഏജന്റുമാരാണ് വിൽപനയ്ക്കു പിന്നിലെന്ന് പറയപ്പെടുന്നു.
മാഫിയ സംഘങ്ങൾക്ക് അധികൃതർക്കു നേരെ പോലും ആക്രമണത്തിനു മടിക്കുന്നില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂരിനു സമീപം ദിവസങ്ങൾക്കു മുൻപ് എക്‌സൈസ് സംഘത്തിനുനേരെ ആക്രമണമുണ്ടായി. മല്ലപ്പള്ളി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെ.കെ. പ്രസാദിനു തലയ്ക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിരക്കില്ലാത്ത ഗ്രാമീണ റോഡുകളിൽ മദ്യപരുടെ ശല്യം വർധിക്കുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മിക്കയിടങ്ങളിലും പകൽ–രാത്രി ഭേദമില്ലാതെയാണ് മദ്യപാനം നടക്കുന്നത്.












Click it and Unblock the Notifications