Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പയിൽ ജലനിരപ്പുയരുന്നതിനാൽ തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ആനത്തോട്കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഈ വിവരം അറിയിച്ചത്.

പമ്പ മണൽപ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മണൽപ്പുറത്ത് പല സ്ഥലത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ജലം ഇറങ്ങിയാൽ മാത്രമേ കുഴികൾ എവിടെയെന്ന് കണ്ടെത്താൻ കഴിയൂ. ഈ സാഹചര്യത്തിൽ തീർഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമായതിനാൽ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പയിലേക്ക് തിരിച്ചു.

Pathanamthitta

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും. വാട്ടർഅതോറിറ്റിയുടെ പമ്പുകൾ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണൽപ്പുറത്ത് പമ്പിംഗ് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ട്രാൻസ്‌ഫോർമറുകളും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ വൈദ്യുതി വിതരണം പോലും പുനസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജലം ഇറങ്ങിയാൽ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയൂ എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പമ്പയിൽ ശുദ്ധജലത്തിന്റെ ക്ഷാമം അനുഭവപ്പെടാതിരിക്കുന്നതിന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.

പെരുനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ലോറികളിലായി ജലം എത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പമ്പയുടെ മറുകരയിൽ രണ്ട് വാട്ടർ ടാങ്കുകളിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. ഇത് തീരുന്ന അവസ്ഥയിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പ്ലാപ്പള്ളിയിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണിട്ടുണ്ട്. വാഹന ഗതാഗതം നടക്കുമെങ്കിലും മുൻകരുതൽ ആവശ്യമാണ്.

പൊതുമരാമത്ത് വകുപ്പ് ഇത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാ കളക്ടർ പി.ബി.നൂഹ്, എഡിഎം പി.റ്റി.എബ്രഹാം, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ്, ഡിഎംഒ ഡോ.എ.എൽ.ഷീജ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+