ചങ്കല്ല... ഇത് പത്തനംതിട്ടക്കാരുടെ ചങ്കിടിപ്പ്; ഹൃദയങ്ങൾ കീഴടക്കിയ 'സുന്ദരി' വണ്ടി
പത്തനംതിട്ട: ചങ്കല്ല.....ഇത് ഞങ്ങടെ ചങ്കിടിപ്പ്..' പറഞ്ഞ് വരുന്നത് സിനിമാതാരങ്ങളെ കുറിച്ചോ കായിക താരങ്ങളെക്കുറിച്ചോ ഒന്നുമല്ല. തിരുവല്ല റാന്നി റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ ഒരു 'സുന്ദരി ' ആനവണ്ടിയെ കുറിച്ചാണ്. ഈ ആനവണ്ടിയുടെ ചന്തം കണ്ട് നാട്ടുകാർ സ്‌നേഹത്തോടെ വിളിച്ച പേരാണ് സുന്ദരിവണ്ടിയെന്ന്. നഷ്ടങ്ങളും പ്രതിസന്ധികളും മാത്രം കേട്ടുപോന്നിട്ടുള്ള കെ.എസ്.ആർ.ടി.സി മേഖലയിൽ നിന്ന് ആരും കേട്ടാൽ അത്ഭുതപ്പെടുന്ന പ്രവർത്തന മികവിന്റെ നേട്ടമാണ് (ആർ.എസ്.കെ 440) കെ.എൽ15 9913 നമ്പരിലുള്ള ഈ സുന്ദരിക്കുള്ളത്. ഒരു ദിവസം 20,021 രൂപ റെക്കോർഡ് കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി സി. എം.ഡിയിൽ നിന്ന് അവാർഡ് നേടിയ വണ്ടിയാണിത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ സുന്ദരിയുടെ വിശേഷങ്ങൾ. റാന്നി, തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശേരി എന്നിങ്ങനെ നാല് റൂട്ടുകളിലാണ് വണ്ടിയോടുന്നത്. മ്യൂസിക് സിസ്റ്റവും, യാത്രക്കാർക്ക് കുടിവെള്ളവും എന്ന് വേണ്ട ആനവണ്ടിയുടെ സ്ഥിരം ചിത്രം മനസിൽ നിന്ന് മായ്ക്കും വിധമാണ് ഈ സുന്ദരിയുടെ യാത്ര. എന്നും രാവിലെ ബസ് കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന് പോകു. വിശേഷദിവസങ്ങളിലാകട്ടെ വണ്ടിയെ ആ ദിവസത്തിന് ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന് യാത്രക്കാരും സ്‌നേഹത്തോടെ പിരിവ് നൽകാറുണ്ട്. ബസിലെ യാത്രക്കാരിലധികവും സ്ഥിരം യാത്രക്കാരാണ്. ബാക്കി പൈസയ്ക്ക് ബഹളമോ വഴക്കോ ഒന്നും ഒരിക്കൽ പോലും ഈ ബസിൽ ഉണ്ടായിട്ടില്ല. ടിക്കറ്റ് തുകയുടെ ബാക്കി കൃത്യമയി തിരിച്ച് കൊടുക്കാൻ കണ്ടക്ടർമാർ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാർക്കും ഈ സുന്ദരിയെക്കുറിച്ച് നൂറുനാവാണ്.
ശരാശരി 1200013000 രൂപയാണ് ദിവസ കളക്ഷൻ. പ്രൈവറ്റ് ബസുകൾ മത്സരിച്ചോടുന്ന റൂട്ടിലാണ് ഈ കെ.എസ്.ആർ.ടി.സി ബസ് വിജയഗാഥ രചിക്കുന്നത്. പ്രൈവറ്റ് ബസിൽ കേറാതെ യാത്രക്കാർ കെഎസ്ആർടിസി ബസിനായി കാത്ത് നിൽക്കുമെന്ന് പറയുമ്പോൾ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്. വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്ടം കൂടി നിരവധി സ്വീകരണങ്ങൾ ഈ സുന്ദരിക്ക് ലഭിച്ചിട്ടുണ്ട്. കെ.പി പ്രസാദ്, കെ. രാകേഷ്, വി.ആർ അഭിലാഷ് എന്നീ മൂന്ന് കണ്ടക്ടർമാരുടേയും ടി.ജി അനന്തകൃഷ്ണൻ, ജി പ്രശാന്തൻ എന്നീ രണ്ട് ഡ്രൈവർമാരുടേയും ആത്മാർത്ഥമായ സേവനമാണ് ഈ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കുമൊക്കെ പിന്നിൽ. കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ, മെക്കാനിക്കൽ വിഭാഗം, ഡി.ടി.ഒ , സ്‌റ്റേഷൻ മാസ്റ്റർ, ഡി.ഇ എന്നിങ്ങനെ ഇവർക്ക് പിന്തുണ നൽകുന്നവർ ഏറെയാണ്. നഷ്ടങ്ങൾ മാത്രമല്ല, ശ്രമിച്ചാൽ ആനവണ്ടിയെ കരകയറ്റാൻ സാധിക്കുമെന്ന വലിയ പാഠമാണ് ഇവർ ഇതിലൂടെ പകർന്ന് നൽകുന്നത്.