അംഗീകാരമില്ലാത്ത ഓൺലൈൻ സേവനകേന്ദ്രങ്ങൾക്ക് നിയന്ത്രണം: പണി കിട്ടുന്നത് പത്തനംതിട്ടയില്‍!
പത്തനംതിട്ട: വീട്ടിൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് ഓൺലൈൻ സേവനകേന്ദ്രങ്ങൾ മുഖേന അപേക്ഷകൾ സമർപ്പിക്കാമെന്ന സംവിധാനം ദുരുപയോഗം ചെയ്ത് വാണിജ്യാടിസ്ഥാനത്തിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി.
അപേക്ഷകൾക്ക് ഇത്തരം കേന്ദ്രങ്ങൾ അമിതഫീസ് ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഐടി മിഷൻ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഓപ്പൺ പോർട്ടൽ മുഖേന ഒരു വ്യക്തിക്ക് ഒരുമാസം ഇഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി.

പബ്ലിക് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ സർട്ടിഫിക്കറ്റും ഒ.ടി.പി മുഖേന അനുവദിക്കുന്ന രീതി ഉടൻ നടപ്പിലാക്കും. ജനസേവന കേന്ദ്രങ്ങളെന്ന പേരിലുള്ള സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവയ്ക്ക് ലൈസൻസ് നൽകുന്നതിൽ ജാഗ്രത പാലിക്കുവാനും അനധികൃത കേന്ദ്രങ്ങൾ നിർത്തലാക്കുവാൻ നടപടികൾ സ്വീകരിക്കുവാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇഡിസ്ട്രിക്ട് പോർട്ടൽ മുഖേന ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് അപേക്ഷ ഓൺലൈനായി അയയ്ക്കുന്നതിനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ഐടി മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണം. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളും സെ്ര്രപംബർ 20ന് അകം എഫ്ടിടിഎച്ച് കണക്ഷനിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ അക്ഷയ കേന്ദ്രങ്ങൾക്കും അക്ഷയ ഡയറക്ടർ സ്റ്റാറ്റിക് ഐപി അനുവദിക്കണം. സംസ്ഥാന സർവീസ് പോർട്ടലിൽ അക്ഷയയ്ക്ക് പ്രത്യേക ലോഗിൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും സർക്കാർ ഐടി മിഷൻ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications