കാലവര്‍ഷം ജില്ലയുടെ വിനോദ സഞ്ചാര മേഖല തകർത്തു: ബാബു ജോർജ്, മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പരാജയം!
പത്തനംതിട്ട: കാലവർഷത്തെ നേരിടാനുള്ള മുൻ കരുതലുകൾ എടുക്കാതെയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെയും സർക്കാരും ജില്ലാ ഭരണകൂടവും ജില്ലയുടെ വിനോദ സഞ്ചാര മേഖല തകർത്തു തരിപ്പണമാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
ജില്ലയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഗവി ഒറ്റപ്പെട്ടിട്ട് ആഴ്ചകളായി. രണ്ടാഴ്ചകളായി ഗവിയിലേക്കുള്ള ബസ്സ് സർവീസുകൾ നിർത്തലാക്കുകയും ഗവിയിലെ 300 കുടുംബങ്ങളെ വഴിയാധാരമാക്കുകയുമാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഗവി യാത്ര ആസൂത്രണം ചെയ്ത് നിരവധി കുടുംബങ്ങൾ കാത്തിരിക്കമ്പോൾ ഗവിയിലേക്ക് എങ്ങനെ പോകും എന്ന ആശങ്കയിലാണ് വനം വകുപ്പും കെ.എസ്.ആർ.ടി.സിയും, പൊലീസും എല്ലാമെന്നത് ആശങ്കാജനമാണ്. ഭക്ഷണവും, വെളിച്ചവും, റോഡും, ആശയവിനിമയ സംവിധാനങ്ങളും ഇല്ലാത്ത വിനോദ സഞ്ചാര കേന്ദ്രമാക്കി ഗവിയെ മാറ്റിയതിനു പിന്നിൽ ഭരണകൂടത്തിന്റെ തികഞ്ഞ അനാസ്ഥയുണ്ടെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഗവി റൂട്ടിലെ മണിയാർ ഒറ്റപ്പെട്ടു കിടക്കുന്നു. സഞ്ചാരികളെ ആകർഷിക്കേണ്ട മണിയാർ ഡാം, തൂക്കുപാലം, ബോട്ടിംഗിനുള്ള സൗകര്യങ്ങൾ എന്നിവ ഫലപ്രദമായ ഉപയോഗിക്കുന്നില്ല. യാത്രക്കാർക്ക് കാഴ്ച നൽകുന്ന കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധിതിയായ അയ്യപ്പാ ഹൈഡൽ പ്രൊജ്ര്രക് എന്നിവ എല്ലാമുള്ള മണിയാറിനെ വിനോദ സഞ്ചാരഭൂപടത്തിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ റാന്നി എം.എൽ.എയുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവുമില്ലാത്തതും തികഞ്ഞ അവഗണനയാണ്.
പെരന്തേനരുവി ടൂറിസ്റ്റ് കേന്ദ്രവും അനാഥമായിരിക്കുന്നു. അഞ്ചുതവണ റാന്നി എം.എൽ.എ ഉദ്ഘാടനം ചെയ്ത റിസോർട്ടിൽ അടിസ്ഥാന സൗകര്യം ഇന്നും ഇല്ലാത്തതിനാൽ സഞ്ചാരികൾ തിരിഞ്ഞു നോക്കുന്നില്ല. പെരന്തേനരുവിയിൽ നിന്നും റാന്നി പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലേക്ക് ജലമെത്തിക്കാൻ റാന്നി പൂഞ്ഞാർ എം.എൽ.എമാർ പദ്ധതി ഇട്ടെങ്കിലും എരമേലിയിൽ ടാങ്ക് കെട്ട് പൂഞ്ഞാർ നിയോജക മണ്ഡലത്തിലേക്ക് ജലം കൊണ്ടപോകുന്നത് കാണാനേ ഇവിടുത്തെ ആളുകൾക്ക് യോഗമുള്ളു. റാന്നിയുടെ പരിധിയിലുള്ള വെച്ചൂച്ചിറയിൽ പോലും ഒരു ടാങ്ക് പണിയാനോ ജലം നൽകാനോ റാന്നി എം.എൽ.എക്കു കഴിഞ്ഞിട്ടില്ലാ എന്നതും ഖേദകരമാണെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.