ഓക്സിമീറ്ററിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട; പത്തനംതിട്ട നഗരസഭ ചെയര്‍മാന്റെ ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കം
പത്തനംതിട്ട : കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കുന്ന പൾസി ഓക്സിമീറ്ററിന്റെ ലഭ്യത വലിയ പ്രശ്നമായിരിക്കുകയാണ്. പൂഴ്ത്തിവപ്പിനൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. മൂന്നിരട്ടി വരെയാണ് പൾസ് ഓക്സി മീറ്ററിന് പല മെഡിക്കൽ ഷോപ്പുകളും ഈടാക്കുന്നത്.
ഈ പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് പത്തനംതിട്ട നഗരസഭ ചെയർമാൻ പുതിയ ഒരു ചലഞ്ച് പ്രഖ്യാപിച്ചത്- ഓക്സി മീറ്റർ ചലഞ്ച്. സംഗതി എന്തായാലും ഇപ്പോൾ വൻ വിജയമായിരിക്കുകയാണ്. പരിശോധിക്കാം...
ഓക്സിമീറ്റർ ചലഞ്ച്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്.
സഹായം ഒഴുകുന്നു
സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ തോമസ് ഡാനിയല്‍ 30 ഓക്‌സി മീറ്ററുകള്‍ വാങ്ങാന്‍ ആവശ്യമായ തുകയ്ക്കുള്ള ചെക്ക് നൽകി. നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന് ആണ് ചെക്ക് കൈമാറിയത്. വിവിധ വാര്‍ഡുകളിലെ ജാഗ്രതാ സമതികള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
ജാഗ്രതാ സമിതി വഴി
ഓക്‌സിമീറ്റര്‍ ചലഞ്ചിലൂടെ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ജാഗ്രതാ സമതിക്കു കൈമാറും. ഓക്‌സി മീറ്ററിനു ക്ഷാമം നേരിടുന്ന അവസരത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുകയാണ്. ചെക്ക് സ്വീകരിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുജ അജി, ആര്‍ സാബു, അന്‍സാരി എസ് അസീസ്, അശോക് കുമാര്‍, അജയ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
രോഗവ്യാപനം കുറവ്
കേരളത്തിൽ കൊവിഡ് വ്യാപനം കുറവുള്ള ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഏറ്റ വും ഒടുവിൽ പുറത്ത് വിട്ട പ്രതിദിന കണക്കിൽ, പത്തനംതിട്ട ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 450 കൊവിഡ് പോസിറ്റീവ് കേസുകൾ ആണ്. ജില്ലയിലെ ഒട്ടേറെ മേഖലകൾ കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ രോഗബാധകളുടെ സാഹചര്യത്തിൽ പുതിയ മേഖലകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ്19 ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ്