'വിദ്യയുടെ കൈകള്‍ വെട്ടിയത് മകന്റെ മുന്നിലിട്ട്,കയ്യില്‍ ആസിഡ്'; സന്തോഷിന്റെ ലക്ഷ്യം കൊലപാതകം?
തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയുടെ കൈ വെട്ടിയ മാറ്റിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആണ് ഭർത്താവ് ആക്രമിച്ചത്. ഇപ്പോൾ വെട്ടിമാറ്റിയ യുവതിയുടെ കൈകൾ തുന്നിച്ചേർത്തെന്ന ആശ്വാസം പകരുന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ വിദ്യയുടെ ചികിത്സ പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഭർത്താവ് സന്തോഷുമായി പോലീസ് കലഞ്ഞൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നിട്ടുണ്ട്.

വിദ്യക്കെതിരെ നടന്ന ആക്രമം പെട്ടെന്നുള്ളത് ആയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യയ്ക്കെതിരെ ഭർത്താവ് നടത്തിയത് ആസൂത്രിതമായ വധശ്രമം ആണെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വിദ്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയെത്തിയ സന്തോഷിന്റെ പക്കൽ ആസിഡും ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീടിന് പുറത്തുവെച്ച് വിദ്യയെ വകവരുത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ രാത്രി വീടുകയറിയാണ് സന്തോഷ് ആക്രമിച്ചത്. അടുക്കള ഭാഗത്തുകൂടിയാണ് പ്രതി അകത്തുകയറിയത്. വടിവാൾ കൊണ്ടുള്ള വെട്ടിൽ വിദ്യയുടെ ഇടതു കൈയും വലതു കൈയിലെ മൂന്ന് വിരലുകളും അറ്റുപോയിരുന്നു. സന്തോഷിന്റെ അതിക്രമം തടഞ്ഞ വിദ്യയുടെ പിതാവ് വിജയന് നേരെയും ഇയാൾ ആക്രമണം നടത്തി. വിദ്യയുടെ പിതാവിന്റെ പുറത്ത് വെട്ടേറ്റു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലർച്ചെയാണ് പോലീസ് പിടികൂടിയത്.

ഏഴ് വർഷം മുമ്പായിരുന്നു സന്തോഷിന്റെയും വിദ്യയുടെയും വിവാഹം. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി അകന്നുകഴിയുകയായിരുന്നു. കുടുംബ കോടതിയിലെ വ്യവഹാരങ്ങൾക്കിടെ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായത്.

സന്തോഷിന്റെ ആക്രമണം അപ്രതീക്ഷിതം ആയിരുന്നെന്ന് വിദ്യയുടെ സഹോദരി സുവിത പറഞ്ഞു. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ അതിനോട് താൽപ്പര്യം കാണിച്ചിരുന്നില്ലന്നും സുവിത പറഞ്ഞു.












Click it and Unblock the Notifications