ശബരിമല: പ്രത്യേക ക്യൂ വഴി കടന്ന് പോയത് 512 കുട്ടികളും 484 സ്ത്രീകളും, ഭിന്നശേഷിക്കാർക്കും ആശ്വാസം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ ദിവസമായ ഇന്നലെ ഭക്തരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. ഒരു കുട്ടിയോടോപ്പം ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നതെന്നും സന്നിധാനത്തെ പ്രത്യേക ക്യൂ ക്രമീകരണം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ മൂന്നുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 512 കുട്ടികളും 484 സ്ത്രീകളും 24 ഭിന്നശേഷിക്കാരും പ്രത്യേക ക്യൂ സംവിധാനം പ്രയോജപ്പെടുത്തിയതായി സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജ് പറഞ്ഞു. സന്നിധാനത്തെ ക്രമീകരണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതുതായി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ സംവിധാനവും പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ നടപ്പന്തലിലെ ഒരു വരിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നീക്കി വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം തീര്‍ത്ഥാടക സംഘത്തിലെ മറ്റൊരാള്‍ക്ക് കൂടി പ്രത്യേക ക്യൂവില്‍ നില്‍ക്കാന്‍ അവസരം നല്‍കും. ഇവര്‍ക്ക് പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് ചുവട്ടിലായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടത്തില്‍ വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടെയുള്ളവര്‍ എത്തുന്നത് വരെ ഇവര്‍ക്ക് ഇരിപ്പിടങ്ങളില്‍ വിശ്രമിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് നേരിട്ട് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്താം. ദര്‍ശനം കഴിഞ്ഞ ഭക്തര്‍ ഫ്ളൈഓവര്‍ വഴി പുറത്തേക്ക് പോകുന്നതിനാവശ്യമായ സൗകര്യങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസി. സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഡ്യൂട്ടി മജിസ്ട്രേറ്റ് മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് ....അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്......ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്... ദീപാരാധന
7 മണിമുതൽ പുഷ്പാഭിഷേകം
9.30 മണിക്ക് ...അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും.












Click it and Unblock the Notifications