ശബരിമല: സ്വന്തം നിലയ്ക്ക് അരവണ കണ്ടെയ്നർ നിർമ്മിക്കാന്‍ ദേവസ്വം ബോർഡ്, എഞ്ചിനീയർക്ക് ചുമതല
പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണത്തിനുള്ള കണ്ടെയ്നർ സ്വന്തമാക്കി നിർമ്മാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി ശബരിമലയില്‍ കണ്ടെയ്ന്‍ പ്ലാന്‍് നിർമ്മിക്കും. നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതിന് ആവശ്യമായ വിശദമായ രൂപരേഖ തയാറാക്കി സമർപ്പിക്കാന്‍ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കണ്ടെയ്നർ നിർമ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാർ നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് പകരം സ്വന്തമായി പ്ലാന്റ് നിർമ്മിച്ചൂടേയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ നടപടി.
കണ്ടെയ്നർ പ്ലാന്റ് സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിന് വേണ്ടി ചീഫ് എഞ്ചിനീയർ ആർ. അജിത്കുമാറിനെയാണ് ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറി സ്ഥാപിക്കേണ്ട സ്ഥലം, ഏത് രീതി എന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ചീഫ് എഞ്ചിനീയർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ശബരിമലയിലേത് മാത്രമല്ല ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കുള്ള പ്രസാദ കണ്ടെയ്നർ കൂടി ഇവിടെ നിർമ്മിക്കാന്‍ ആലോചനയുണ്ട്.

സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്. ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം.
പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടോ, വൃത്തിഹീനമായിട്ടാണോ പാചകം, കൃത്യമായ രീതിയില്‍ മാലിന്യം നിര്‍മാര്‍ജനം നടത്തുന്നുണ്ടോ, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തുന്നത്. തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ നല്ല ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ എട്ടിനു നടന്ന പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. സന്തോഷ് നേതൃത്വം നല്‍കി. സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ എസ്. വിനീത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. ഗോപകുമാര്‍, എസ്.കെ. പ്രദീപ്, എസ്. ഷൈന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, പറ നിറയ്ക്കലിലൂടെ ശബരിമലയില്‍ ഇത്തവണ 18 ലക്ഷത്തോളം രൂപയുടെ വരുമാനമുണ്ടായി. 200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറ നിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം. ഈ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇതുവരെ സന്നിധാനത്ത് ഒമ്പതിനായിരത്തോളം ഭക്തരാണ് നെല്‍പ്പറ നിറച്ചത്. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്. മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു.












Click it and Unblock the Notifications