ശബരിമല മേല്‍ശാന്തിയായി പിഎന്‍ മഹേഷിനെ തിരഞ്ഞെടുത്തു: മാളികപ്പുറത്ത് പി ജി മുരളി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി സ്വദേശിയായ ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മനയില്‍ പി എൻ മഹേഷിനെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ് മഹേഷ്. നിലവില്‍ തൃശ്ശൂരിലെ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം അനുഷ്ഠിക്കുകയാണ്. ആദ്യ നറുക്കെടുപ്പില്‍ തന്നെ മഹേഷിനെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മാളികപ്പുറം മേല്‍ശാന്തിയായി തൃശ്ശൂർ വടക്കേക്കാട് സ്വദേശി പി ജി മുരളിയേയും തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് വർമ, നിരുപമ ജി വർമ എന്നിവരാണ് മേല്‍ശാന്തിമാരുടെ നറുകപ്പെടുപ്പ് നടത്തിയത്. വൈദേഹ് ശബരിമലയിലേയും നിരുപമ മാളികപ്പുറത്തേയും മേല്‍ശാന്തിമാരെയാണ് നുറുക്കെടുപ്പിലൂടെ തിരഞ്ഞെുത്തത്.

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തികഞ്ഞ സന്തോഷമാണ് ഉള്ളതെന്ന് മഹേഷ് വ്യക്തമാക്കി. പതിനൊന്നാമത്തെ തവണയാണ് അപേക്ഷ നല്‍കുന്നത്. പലതവണ പട്ടികയിലും നറുക്കിലും വന്നിരുന്നു. സമയം ആയിട്ടില്ല, ആകുമ്പോള്‍ ഞാന്‍ വിളിക്കുമെന്ന് അയ്യപ്പന്‍ പറയുന്നത് പോലെ ഇപ്പോള്‍ ആ നിയോഗം വന്നിരിക്കുന്നു. ഭക്തജനങ്ങളുടെ വലിയ പ്രാർത്ഥനയുള്ളാണ് ഇത്തരമൊരു അവസരം ലഭിച്ചത്. അയ്യപ്പന്റെ വലിയ അനുഗ്രഹമുണ്ട്.
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നലെ തുറന്നിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. ഇന്നു മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. പിഎന്‍ മഹേഷ് സ്ഥാനമേല്‍ക്കുന്നതോടെ ജയരാമൻ നമ്പൂതിരി സ്ഥാനമൊഴിയും. ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ശബരിമല ക്ഷേത്രത്തിലെ കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവം അയ്യപ്പന്റെ അനുഗ്രഹത്തോടെ ഏറ്റവും ഭംഗിയായി പൂർത്തീകരിക്കാന്‍ കഴിഞ്ഞെന്ന് ജയരാമന്‍ നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഒരുപക്ഷേ, എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമാണ് കടന്നു പോവുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു. ദേവസ്വം വകുപ്പ്, പോലീസ്, ഫയർഫോഴ്‌സ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ പ്രവർത്തനം ശ്ലാഖനീയമാണ്. കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മണ്ഡലകാലം പൂർത്തീകരിക്കാൻ സാധിച്ചത്. ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തിനിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു.' കഴിഞ്ഞ തീർത്ഥാടന കാലം പൂർത്തിയാക്കിയതിന് പിന്നാലെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.












Click it and Unblock the Notifications