വീണ്ടും മഴക്കാലമെത്തി; ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ വയനാട്ടില്‍ നിരവധി പേര്‍; ഒന്നേകാല്‍ ഏക്കര്‍ നെല്‍പ്പാടം നഷ്ടമായ കര്‍ഷകന് ഇതുവരെ ഒന്നും ലഭിച്ചില്ല
മാനന്തവാടി: പ്രളയമെല്ലാം കവര്‍ന്ന കര്‍ഷകരുടെ പുനര്‍ജീവനം ഇനിയും അകലെ. കഴിഞ്ഞ കാലവര്‍ഷത്തില്‍ സംഹാര താണ്ഡവമാടിയ പ്രളയം നിരവധി കുടുംബങ്ങളുടെ ജീവിതമാണ് തകര്‍ത്തത്. ഇതില്‍ ഒരളാണ് തിരുനെല്ലിയിലെ പാല്‍വെളിച്ചം പനകുന്നേല്‍ ശിവന്‍. ആകെ ഉണ്ടായിരുന്ന ഒന്നരേക്കല്‍ നെല്‍പാടമാണ് പ്രളയത്തില്‍ നശിച്ചത്. കബനി പുഴ കരവിഞ്ഞൊഴുകിയാണ് ശിവന്റെ കൃഷി മുഴുവനായി നഷ്ടപെട്ടത്. ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത ദുരിതത്തിലാണ് ശിവനിപ്പോള്‍.
പ്രളയത്തില്‍ നശിച്ച വീടും ഭൂമിയും മറ്റ് വകകളും ചരലും മണ്ണും മണതിട്ടയുമായ് രൂപപ്പെട്ട് കഴിഞ്ഞു. ഇപ്പോഴും ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാറിന്റെ കൈതാങ്ങിനായ് കാത്തിരിക്കുകയാണ് ഈ കര്‍ഷകന്‍. ശിവനെ പോലെ നിരവധി പേര്‍ ഇപ്പോഴും ജില്ലയിലുണ്ട്. മതിയായ നഷ്ടപരിഹാരം പോലും കിട്ടാതെ ഉപജീവനമാര്‍ഗമായ കാര്‍ഷികവൃത്തി പോലും ചെയ്യാനാവാതെ ദുരിത്തതിലായവര്‍. പ്രളയത്തെ തുടര്‍ന്ന് 1008.64 കോടി രൂപയുടെ നഷ്ടം ജില്ലയില്‍ കാര്‍ഷികമേഖലയില്‍ സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിളകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ച് 1002.07 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കൃഷി വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ തകര്‍ച്ച, സംരംഭങ്ങളുടെ നാശം എന്നിവയും കണക്കിലെടുക്കുമ്പോഴാണ് നഷ്ടം 1008 കോടി രൂപ കവിയുന്നത്. ഇത്രയും രൂപയുടെ നാശനഷ്ടമുണ്ടായിട്ടും നാളിതുവരെയായി നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് വിതരണം ചെയ്തത്. കണക്കെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അപാകതകള്‍ കൊണ്ടും ദുരിതത്തിലാവുന്നതും കര്‍ഷകരാണ്.
പതിനായിരം രൂപയുടെ നഷ്ടമുണ്ടായാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് രണ്ടായിരവും മൂവായിരവും രൂപയാണ്. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കര്‍ഷക സംഘടനകളില്‍ ഭൂരിഭാഗവും പ്രതിഷേധത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടബാധ്യത മൂലം പതിമൂന്നിലധികം കര്‍ഷകരാണ് ജില്ലയില്‍ മാത്രമായി ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയവും പ്രഖ്യാപനം മാത്രമായി അവശേഷിച്ചപ്പോള്‍ വായ്പകള്‍ തിരിച്ചടക്കാനാവാതെ ദുരിതത്തിലായത് ജില്ലയിലെ നിരവധി കര്‍ഷകരാണ്. വീണ്ടും മഴ സംഹാരതാണ്ഡലമാടിയാല്‍ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷക സമൂഹം.