മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രണ്ടാം ക്ലാസുകാരൻ ആള് പുലിയാണ്!!!
തിരുവനന്തപുരം: മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി കിടന്ന് യോഗാഭ്യാസവും മറ്റ് പരിശീലന മുറകളും നടത്തുന്ന ആറു വയസ്സുകാരൻ നാട്ടിൽ പ്രശസ്തനാകുന്നു. തിരുവനന്തപുരം വീരണകാവ് പുന്നയ്ക്കാലവിള പുത്തൻവീട്ടിൽ മണികണ്ഠൻ - പ്രീത ദമ്പതികളുടെ മകനായ രണ്ടാം ക്ലാസ് വിദ്യാർഥി ആദിത്യനാണ് ആസനമുറകളും യോഗയുടെ പ്രാധാന്യവും ചെറുപ്രായത്തിലെ തന്നെ മന:പാഠംമാക്കിയിരിക്കുന്നത്. ആദിത്യന് കൂട്ടായി ബന്ധുക്കളും സഹപാഠികളുമടക്കമുള്ളവരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

തന്മയത്വമായ രീതിയിലൂടെ യോഗയും കളരിയും അഭ്യസിച്ച് നാട്ടിലെ വീട്ടിലും കയ്യടി നേടിയിരിക്കുകയാണ് ആദിത്യൻ.കളരിയിലെ 18 ചുവടുകളും മനപാഠമാക്കിയ ആദിത്യന് യോഗയിലെ 'പത്മാസനം' മുതല്‍ ജലത്തില്‍ പൊങ്ങികിടക്കുന്ന 'പ്ലാവിനി പ്രാണായാമം' വരെ അനായാസം വഴങ്ങും.കാട്ടാക്കട,വീരണകാവിലെ നെടുവന്‍ തറട്ട ഗവണ്‍മെന്റ് എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

അച്ഛൻ മണികണ്ഠനാണ് ആദിത്യനെ യോഗയിലേക്ക് കൈപിടിച്ചുയർത്തിയത്. നാലാമത്തെ വയസിലാണ് ആദിത്യന്‍ കളരിത്തറയില്‍ എത്തുന്നത്. രണ്ടുവര്‍ഷം കൊണ്ട് 18 ചുവടുകളും മനപ്പാഠമാക്കി.കണ്ടു നിൽക്കുന്നവരെ പോലും അമ്പരിപ്പിക്കുന്ന വിധമാണ് ഈ കൊച്ചു മിടുക്കൻ്റെ അഭ്യാസമുറകൾ. തൻ്റെ സഹപാഠികൾക്കും കൂട്ടുകാർക്കുമിടയിൽ പോലും വ്യത്യസ്തനാണ് ആദിത്യൻ.സ്വതസിദ്ധമായ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി യോഗാഭ്യാസമുറകൾ കൂടുതൽ ജനകീയമാക്കുന്നതിലേക്കായിട്ടാണ് ഇവൻ്റെ പരിശ്രമം.

ആദിത്യൻ യോഗയ്ക്ക് പുറമേ കളരിയിലും ബഹുകേമനാണ്. കളരിമുറകളിലും ഒട്ടനവധി നാൾ പരിശീലനം ലഭിച്ചിട്ടുണ്ട്. ദീർഘമായ അനുഭവസമ്പത്തുള്ളവർ പോലും ചെയ്യുന്ന തരത്തിലുള്ള അഭ്യാസമുറകളാണ് ഈ കൊച്ചു മിടുക്കനെ വേറിട്ടതാക്കുന്നത്. നല്ല മെയ് വഴക്കം, പക്വമായ ചുവടുകള്‍, വേഗത, സമയം ക്രമീകരിച്ചു കൊണ്ട് തന്നെ പുതിയ മുറകൾ അഭ്യസിക്കുക, ഇതൊക്കെയാണ് ആദിത്യൻ സ്റ്റൈൽ. മകന്റെ അഭിരുചികള്‍ക്ക് അച്ഛന്‍ മണികണ്ഠന്റെയും അമ്മ പ്രീതയുടെയും പൂര്‍ണ പിന്തുണയുണ്ട്. കാട്ടാക്കട ശിവമര്‍മ്മ കളരി ആന്‍ഡ് യോഗസെന്ററിന്റെ അഞ്ചാമത്തെ സെന്ററായ വീരണകാവ് ബ്രാഞ്ചില്‍ യോഗകളരി അഭ്യസിക്കുകയാണീ കൊച്ചുമിടുക്കൻ.

പഠനത്തോടൊപ്പം യോഗയ്ക്കും സമയം ചെലവിടുന്ന ആദിത്യന്‍ ഇതര വിദ്യാർഥികൾക്ക് പോലും ഇത്തരം മേഖലകളിൽ കടന്നുവരാൻ തീർത്തും പ്രചോദനമാണ്. താല്പര്യമില്ലായ്മയും മടിയും കാരണം മാറിനിൽക്കുന്നവർക്കും ഇവൻ്റെ അഭ്യാസമുറകളെ യദേഷ്ടം മാതൃകയാക്കാവുന്നതുമാണ്. അഷ്ടകുംഭ പ്രാണായാമത്തില്‍ ഏറെ മനസാന്നിധ്യവും വൈദഗ്ധ്യവും വേണ്ട പ്ലാവിനി പ്രാണായാമവും നിലവിൽ പരിശീലിക്കുകയാണ്. യോഗ കളരി അധ്യാപകരായ സുരേഷ് കുമാര്‍ ഗുരുക്കളും പ്രിയ ടീച്ചറുമാണ് ആദിത്യനെ യോഗയുടെ പാതയിലേക്ക് നയിക്കുന്നത്.

കൂടാതെ, ഈ കൊച്ചു പ്രായത്തിൽ ആദിത്യന് ഒരു കുഞ്ഞ് ആഗ്രഹം കൂടി ബാക്കിയുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിലോ മറ്റേതെങ്കിലും വേളയിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ചെയ്യണം. മകൻ്റെ ആഗ്രഹം സഫലമാകട്ടെ എന്ന പ്രതീക്ഷയിലാണ് ആദിത്യൻ്റെ കുടുംബവുമുള്ളത്. തൻ്റെ മകൻ്റെ പ്രയത്നങ്ങളും കഴിവുകളെയും കുറിച്ചെല്ലാം രാജ്യത്താകമാനമുള്ള ജനങ്ങൾ അറിയുമ്പോൾ അവനെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നാണ് ആദിത്യൻ്റെ മാതാപിതാക്കൾ പറയുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും പ്രശസ്തനായി തീർന്നിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.












Click it and Unblock the Notifications