ജാഹിര്‍ ഹുസൈന്‍ കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയതിന് കാരണം ഇതാണ്... പോലീസിന് ആശ്വാസം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതി ഇന്ന് അപ്രതീക്ഷിതമായി കോടതിയില്‍ കീഴടങ്ങി. കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന്‍ ആണ് ഇന്ന് ഭാര്യയ്ക്കും മകനുമൊപ്പം തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. അടുത്തിടെ തടവുചാടിയ വ്യക്തിയാണെന്ന് കോടതിയിലെത്തിയ ശേഷം പ്രതി പറഞ്ഞു. ഭാര്യയെ കാണാനാണ് ചാടിപ്പോയതെന്നും ജാഹിര്‍ കോടതിയെ ബോധിപ്പിച്ചു. തടവുകാരന്റെ ജയില്‍ചാട്ടം പോലീസുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപകമായ തിരച്ചില്‍ നടത്തിവരവെയാണ് പ്രതി ഇന്ന് കോടതിയിലെത്തിയത്. ഇതോടെ പോലീസുകാര്‍ക്ക് ആശ്വാസമായി.
ഈ മാസം ഏഴിന് രാവിലെയാണ് പ്രതി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. കവറില്‍ ഒരു കൂട്ട് വസ്ത്രം കരുതിയിരുന്നു. അലക്കുന്നതിനായി പോയ സമയം പോലീസുകാരും മറ്റു തടവുകാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ജാഹിര്‍ രക്ഷപ്പെടുകയായിരുന്നു. നേരത്തെ ഒരു പോലീസുകാരന്‍ അലക്ക് കേന്ദ്രത്തിനടുത്തുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഭക്ഷണശാലയിലേക്ക് പോയ വേളയില്‍ ജാഹില്‍ രക്ഷപ്പെട്ടു. ആദ്യം വസ്ത്രം മാറി. ഓട്ടോ പിടിച്ച് തൈക്കാട് ആശുപത്രിയുടെ ഭാഗത്തേക്കാണ് പ്രതി പോയത്. ഓട്ടോക്കാരനെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ പറഞ്ഞത് പ്രകാരം, പ്രതി നാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീണ്ടു. തൂത്തുകുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. ബസിലോ ട്രോയിനിലോ ആകും പ്രതി രക്ഷപ്പെട്ടതെന്ന് കരുതി അന്വേഷണം വിപുലീകരിച്ചിരുന്നു. മൊബൈല്‍ ടവര്‍ പരിശോധിച്ചും അന്വേഷണം തുടര്‍ന്നു. ഇതിനിടെയാണ് പ്രതി ഇന്ന് കോടതിയിലെത്തിയത്.
ഷോര്‍ട്സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍
2015ല്‍ തിരുവനന്തപുരത്ത് നടന്ന ഒരു കൊലപാതക കേസിലാണ് ജാഹിര്‍ അറസ്റ്റിലായത്. വജ്ര വ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വിലപിടിപ്പുള്ള ആഭരണങ്ങള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു കേസ്. തൂത്തുകുടിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. 2017ല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ജാഹിര്‍ ഹുസൈന്‍ ജയില്‍ ചാടുമെന്ന് അധികൃതര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യാതൊരു സംശയവും ഇതുവരെ ജാഹിറില്‍ പോലീസിന് ഇല്ലായിരുന്നു. എല്ലാവരോടും നല്ല രീതിയിലായിരുന്നു പെരുമാറ്റം. എന്നാല്‍ അധികൃതരുടെ അലംഭാവമാണ് പ്രതി ജയില്‍ചാടാന്‍ കാരണമെന്ന് കണ്ടെത്തി. അലക്കുകേന്ദ്രത്തിന്റെ ഭാഗത്ത് മതില്‍ നിര്‍മിച്ചിട്ടില്ല. ഈ വഴിയായിരുന്നു പ്രതിയുടെ രക്ഷപ്പെടല്‍. ഈ പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു എന്നാണ് മേലുദ്യോഗസ്ഥര്‍ വിലയിരുത്തിയത്. പ്രതി വസ്ത്രം മാറുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. അലക്കുകേന്ദ്രം വഴി തടവുകാര്‍ പുറത്തുവരികയും കടകളില്‍ നിന്ന് സിഗരറ്റ് വാങ്ങുക പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ കണ്ടെത്തിയില്ലെങ്കില്‍ ചില ഓഫീസര്‍മാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നത്തെ കീഴടങ്ങല്‍.
Recommended Video