എകെജി സെന്റര്‍ ആക്രമണം; 'ഞെട്ടിയ' പികെ ശ്രീമതിക്കും ജയരാജനുമെതിരേ ഹര്‍ജി
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണമവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി. പികെ ശ്രീമതി, ഇപി ജയരാജന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഹര്‍ജിക്കാരനായ പായിക്കര നവാസ് ആവശ്യപ്പെടുന്നു. നേരത്തെ പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്. തിങ്കളാഴ്ച തിരുവനന്തപുരം കോടതി ഹര്‍ജി പരിഗണിക്കും.
ആക്രമണത്തിന് പിന്നാലെ ഇരുവരും നടത്തിയ പ്രതികരണങ്ങളാണ് ഹര്‍ജിക്ക് കാരണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, കലാപ ആഹ്വാനം എന്നിവ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഹര്‍ജിക്കാരനായ നവാസ് ഈ മാസം ആദ്യത്തില്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മറ്റൊരു പരാതി നല്‍കി. ഈ പരാതിയിലും നടപടിയുണ്ടായില്ല. ഇതാണ് കോടതിയെ സമീപിക്കാന്‍ കാരണം.
ലീഗ് കൊടി പാകിസ്താനില്‍ കെട്ടെടാ എന്ന് കോണ്‍ഗ്രസ് നേതാവ്; പൊട്ടിക്കരഞ്ഞ് മുസ്ലിം ലീഗ് നേതാവ്
ഇക്കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ബോംബാക്രമണം ആണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് പടക്കമേറാണ് നടന്നത് എന്ന വിവരങ്ങളും പുറത്തുവന്നു. ഇതിന് പിന്നിലാര് എന്ന് കണ്ടെത്താന്‍ ഒരു മാസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമറിയിട്ടും തുമ്പുണ്ടായിട്ടില്ല. സ്‌കൂട്ടറിലെത്തിയ വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുപ്രകാരമുള്ള അന്വേഷണം നടന്നു. ശാസ്ത്രീയ പരിശോധനകള്‍ നടത്തി. ഇത്തരം സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരെ പോലീസ് തേടി. മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ഇതൊന്നും കേസിന് ഗുണമായില്ല. സംശയത്തിലുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
സംഭവം നടന്ന പിന്നാലെ ആദ്യ പ്രസ്താവന വന്നത് പികെ ശ്രീമതിയുടെ ഭാഗത്ത് നിന്നാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ശ്രീമതി. ഇടി വെട്ടുന്നതിനുമപ്പുറം കെട്ടിടം തകരുന്ന പോലുള്ള ശബ്ദമാണ് കേട്ടത് എന്നായിരുന്നു ശ്രീമതി പറഞ്ഞത്. പുസ്തകം വായിക്കുന്നതിനിടെ മുഴക്കം കൊണ്ട് ഞാന്‍ ഇളകിയെന്നും അവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസുകാരാണ് സംഭവത്തിന് പിന്നില്‍ എന്ന് ഇപി ജയരാജന്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായ പ്രതിഷേധം സിപിഎമ്മുകാര്‍ നടത്തി. ഒട്ടേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു.
ദിവസങ്ങള്‍ കഴിഞ്ഞതോടെ ചിത്രം മാറി. പ്രതികള്‍ എവിടെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തുവരുന്ന കാഴ്ചയായിരുന്നു പിന്നീട്. സിപിഎം തന്നെയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം ചെയ്തതാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യുഡിഎഫ് നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയുടെ തലസ്ഥാനത്തെ ഓഫീസ് ആക്രമിച്ചിട്ടു പോലും പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് എന്ത് എന്ന ചോദ്യവുമായി യുഡിഎഫ് രംഗത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതിനിടെയാണ് പുതിയ ഹര്‍ജി.