കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള പുരസ്കാരം മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി ആര്യ രാജേന്ദ്രൻ

pC: facebook Arya Rajendran
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അഭിമാനപൂർവം തിരുവനന്തപുരം നഗരസഭ, മുന്നേറുകയാണ് നമ്മൾ, നമ്മൾ തന്നെ ഒന്നാമതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. മേയർക്ക് ആശംസയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തത്തി. അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം നഗരസഭക്കാണ് ലഭിച്ചത്. 2021-22 വർഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്കാരം ലഭിച്ചത്.
വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്. പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തുടർന്നുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് ആര്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അഭിമാനപൂർവ്വം തിരുവനന്തപുരം നഗരസഭ
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം ബഹു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി
മുന്നേറുകയാണ് നമ്മൾ
നമ്മൾ തന്നെ ഒന്നാമത്
2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മുടവൻമുകൾ വാർഡിൽ നിന്ന് കൗൺസിലറായി ആര്യ വിജയിച്ചു. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം ഉയർന്നുവന്നപ്പോൾ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയരുന്നു. എന്നാൽ രാജിവെക്കില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. രാജിയെന്നത് പ്രതിപക്ഷത്തിന്റെ ബാലിശമായ ആവശ്യമാണ്. അതിലൊന്നും യാതൊരു പേടിയോ ആശങ്കയോ ഇല്ലെന്നും കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം സ്ഥാനത്ത് തുടരുമെന്നും ആര്യ രാജേന്ദ്രൻ അന്ന് വ്യക്തമാക്കിയിരുന്നു..












Click it and Unblock the Notifications