തിരുവനന്തപുരത്ത് സംഘർഷം; കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ് ഇപ്പോഴും.
പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം .സംഘർഷത്തിൽ നിരവധി കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവർത്തകർക്കും പരുക്കേറ്റു. പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. നിലവിൽ സംഘർഷ സ്ഥലത്ത് നിന്നും പൊലീസ് പിൻമാറി.മാനനഷ്ടക്കേസിൽ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ആണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായത്.

ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം തടവാണ് കോടതി വിധിച്ചത്. അപ്പീൽ നൽകുന്നതിനായി 30 ദിവത്തെ ഇടക്കാല ജാമ്യവും കോടതി അനുവദിച്ചിരുന്നു. ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി.വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി.ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി. കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിക്കാൻ കാരണമായത്.' എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ', എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം.
ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്. കോടതി വിധി നിലനിൽക്കുകയാണെങ്കിൽ ആകെ എട്ട് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉണ്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മേൽക്കോടതികളിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ സാധിച്ചാൽ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കില്ല












Click it and Unblock the Notifications