വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരമായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേത്. കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന ഈ മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. എന്തുവില കൊടുത്തും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഇത്തവണ ഇറങ്ങിയത്. വീണ എസ് നായരെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. രാവിനെ പകലാക്കി വീണ പ്രചാരണത്തില്‍ തിളങ്ങി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില പ്രമുഖര്‍ പാലം വലിച്ചോ എന്ന് കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നു. കെപിസിസി അധ്യക്ഷന്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

ചില അശുഭ സൂചനകള്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീണയുടെ പ്രചാരണ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ കണ്ടെത്തിയതോടെയാണ് മണ്ഡലത്തില്‍ ചില അടിവലികള്‍ നടന്നു എന്ന പ്രചരാണം ശക്തിപ്പെട്ടത്. ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഡിസിസി.

ആഴം കൂടുമെന്ന് ഉറപ്പ്
വീണയുടെ പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതിന് പിന്നില്‍ ചിലരുടെ വീഴ്ചയാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ സംഭവിച്ച വീഴ്ച അവിടെയും നില്‍ക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമാകുന്നത്.

അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടു
ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ വീണയ്ക്ക് വേണ്ടി പ്രചാരണത്തില്‍ പങ്കാളികളായിട്ടില്ല എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരം. മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി
2016ല്‍ കെ മുരളീധരന്‍ 51000 വോട്ട് നേടിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചതു കാരണം മുരളീധരന്‍ രാജിവെക്കുകയും വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് വോട്ട് 40000 ആയി കുറഞ്ഞു. അതേ അട്ടിമറി ഇപ്പോഴും നടന്നു എന്നാണ് കെപിസിസി സംശയിക്കുന്നത്.

നടപടി വരുന്നു
വട്ടിയൂര്‍ക്കാവിലെ പാളിച്ചകള്‍ അന്വേഷിക്കാന്‍ ഉന്നത സമതിയെ നിയോഗിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയതിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീണ എസ് നായരുമായി സംസാരിച്ചിരുന്നു. വീഴ്ച പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

വീണയുടെ പ്രതികരണം
പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നാണ് കരുതുന്നതെന്ന് വീണ പ്രതികരിച്ചു. എല്ലാ പ്രാദേശിക നേതാക്കളും തനിക്കൊപ്പമുണ്ടായിരുന്നു. പലപ്പോഴും പ്രചാരണം അര്‍ധ രാത്രി വരെ തുടര്‍ന്നു. അതിരാവിലെ എഴുന്നേറ്റ് വീണ്ടും പ്രചാരണത്തിന് ഇറങ്ങി. ഏപ്രില്‍ ആറ് വരെ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു എന്നും വീണ പറഞ്ഞു.

ആര്‍ക്കാണ് നേട്ടം
അതേസമയം, ഉയരുന്നത് മറ്റു ചില ചോദ്യങ്ങളാണ്. കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് ഗുണമാകുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിനോ ബിജെപി സ്ഥാനാര്‍ഥി വിവി രാജേഷിനോ. ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണിത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടുകള്‍ വീതംവയ്ക്കുമ്പോള്‍ ജയം തങ്ങള്‍ക്ക് കിട്ടുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications