കൊവിഡ് വ്യാപനം രൂക്ഷം; പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു; 24 മണിക്കൂറും പ്രവർത്തിക്കും
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന തിരുവനന്തപുരം പൂന്തുറ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പൂന്തുറ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും.
പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ല. കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിംഗിന് വിധേയരാക്കണം.
Recommended Video
മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം(രാവിലെ 10 മുതല്‍ 5 വരെ) എന്നിവ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും. തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications