സിപിഎമ്മിന് വേണ്ടത് പത്ത് ശതമാനം കമ്മീഷൻ മാത്രം, പിന്നിൽ മണി പൊളിറ്റിക്‌സ്'; കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിലിന് പിന്നിൽ പ്രവർത്തിക്കുന്നത് മണി പൊളിറ്റിക്‌സ് ആണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പത്ത് ശതമാനം കമ്മീഷനാണ് സിപിഎം ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. ജനപിന്തുണയുണ്ടോ എന്നറിയാൻ സർക്കാർ സർവെ നടത്തണമെന്നും സർവെ വിജയിച്ചാൽ മാത്രമേ പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം വികസനമെന്ന പേരില്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും കമ്മീഷനാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. കെ റെയിലിലും ഉദ്ദേശ്യം ഇതു തന്നെയാണ്. കോടികള്‍ അടിച്ചെടുക്കലാണ് ലക്ഷ്യം. ഒരു ദിവസത്തെ ചാനല്‍ കണ്ടാല്‍ ഹൃദയമുള്ള ഒരാളും കരയാതിരിക്കില്ല. അത്രയേറെ മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞുമക്കളുടെ മുമ്പില്‍ നിന്ന് രക്ഷിതാക്കളെ വലിച്ചിഴയ്ക്കുന്നതും അടിക്കന്നതും മകനെ പൊലീസ് പിടിച്ചോണ്ട് പോകുമ്പോള്‍ അമ്മ ബോധം കെട്ട് വീഴുന്നതും അടുക്കളയില്‍ കുറ്റിയിടുന്നതുമൊക്കെ ഈ രാജ്യത്തല്ലാതെ വേറെ ഏത് രാജ്യത്താണ് നടക്കുകയെന്നും കെ സുധാകരൻ പറയുന്നു.

ഇങ്ങനൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. പിണറായി വിജയന്‍റെ സ്വപ്നം ഒരിക്കലും പൂവണിയില്ല. സമൂഹത്തിലെ പ്രതികരണങ്ങള്‍ കണ്ണും കാതുമുള്ളവരാണേല്‍ കേള്‍ക്കും. എന്ത് ജനാധിപത്യ ബോധമാണ് സിപിഎമ്മിനുള്ളത്. ജനാധിപത്യ ബോധ്യമുണ്ടേല്‍ ജനങ്ങളുടെ വികസനത്തെക്കുറിച്ച് സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സര്‍വ്വേയില്‍ സര്‍ക്കാര്‍ ജയിച്ചാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഞങ്ങള്‍ പിന്താങ്ങാമെന്നും കെ സുധാകരൻ പറഞ്ഞു.

കെ റെയിൽ കല്ലിടലിനെതിരെ മാടപ്പള്ളിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാന്‍ എത്തിയ സംഘത്തിനെതിരെ, നാട്ടുകാരുടെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്താണ് രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും സമരസമിതിയും ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു.

കല്ലിടാനെത്തിയ സംഘം തിരിച്ചു പോകാൻ തയ്യാറായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഒരു കൂട്ടം സ്ത്രീകള്‍ പറഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തിയാണ് ഇവർ ഭീഷണി മുഴക്കിയത്. പൊലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം നിലയുറപ്പിച്ചതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയിരുന്നു. കുറച്ച് സമയത്തിന് ശേഷം കനത്ത പൊലീസ് സന്നാഹവുമായി സംഘം വീണ്ടും തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പിരിഞ്ഞു പോകാതെ പ്രതിഷേധക്കാരും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുയര്‍ത്തി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു.

സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സമര സമിതി നേതാക്കളായ മിനി കെ ഫിലിപ്പ്, വി.ജെ ലാലി എന്നിവരടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാതാപിതാക്കളെ പൊലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരി അടക്കം 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ നാല് സ്ത്രീകളുമുണ്ട്.

അതേ സമയം പൊലീസ് സമീപനം പാലിക്കണമെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകരുതെന്നും ഡിജിപി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. സിൽവർലൈൻ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലകളിലെ പൊലീസ് മേധാവികൾക്ക് ഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി. കോട്ടയത്തെ മാടപ്പള്ളിൽ സിൽവർലൈൻ പ്രതിഷേധത്തിൽ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 150 പേർക്കെതിരെ പൊലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.












Click it and Unblock the Notifications