ആറ് ദിവസം വേളി കായലിൽ മുങ്ങിക്കിടന്നു, ഒടുവിൽ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് ഉയർത്തി
തിരുവനന്തപുരം: വേളി ടൂറിസം വില്ലേജിലെ മുങ്ങിപ്പോയ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റായ ഫ്‌ളോട്ടില ഉയര്‍ത്തി. ആറ് ദിവസമാണ് ഫ്‌ളോട്ടില വേളി കായലില്‍ മുങ്ങിക്കിടന്നത്. എന്നാല്‍ കാര്യമായ കേടുപാടുകളൊന്നും കെട്ടിടത്തിന് പറ്റിയിട്ടില്ല എന്നാണ് വിവരം. കെടിഡിസിയുടെ ഉടമസ്ഥതയിലുളള റെസ്റ്റോറന്റ് ഒരാഴ്ച മുന്‍പ് കനത്ത മഴ പെയ്തതിന് പിന്നാലെ ആണ് മുങ്ങിയത്.
കൊച്ചിയിലെ വിദഗ്ധ സംഘത്തെ കെട്ടിടം വെള്ളത്തില്‍ നിന്നും ഉയര്‍ത്താനുളള ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് റെസ്റ്റോറന്റന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിയെ തന്നെ ദൗത്യം ഏല്‍പ്പിച്ചത്. വേളി ടൂറിസം വില്ലേജിലെ വന്‍ ആകര്‍ഷണമാണ് കായലില്‍ ചെറുതായി ഇളകി നില്‍ക്കുന്ന ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ്.

ഓഖി ദുരന്തത്തോടെ ഫ്‌ളോട്ടിംഗ് റെന്റോറന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. 6 മാസം മുന്‍പാണ് കെഡിടിസി റെസ്റ്റോറന്റ് നവീകരിച്ചത്. 80 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊവിഡ് ലോക്ക്ഡൌൺ കാരണം റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനിയാണ് നവീകരണം നടത്തിയത്. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം നടത്തി റെസ്‌റ്റോറന്റ് വീണ്ടും പ്രവര്‍ത്തനവും ആരംഭിച്ചു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കനത്ത മഴ പെയ്തതിന് പിന്നാലെയാണ് റെസ്റ്റോറന്റ് മുങ്ങിത്തുടങ്ങിയത്. ഇരുനില റെസ്‌റ്റോറന്റിന്റെ ഒരു നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് റെസ്റ്റോറന്റിലെ സാധനങ്ങള്‍ പലതും നശിച്ചു. ഫ്രിഡ്ജ് അടക്കമുളള ഉപകരണങ്ങളിലെല്ലാം വെള്ളം കയറി. റെസ്റ്റോറന്റെ മുങ്ങാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണ് എന്നാണ് ആക്ഷേപം. അതേസമയം നിർമ്മാണ കമ്പനി ഇത് നിഷേധിച്ചു.
കെടിഡിസിയുടെ അനാസ്ഥയാണ് ഫ്ളോട്ടില മുങ്ങാൻ കാരണം എന്നാണ് കമ്പനി അധികൃതർ ആരോപിക്കുന്നത്. ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണം. റെസ്റ്റോറന്റിനകത്ത് നിന്നുളള മലിന ജലം പുറത്തേക്ക് കളയുന്നതിനുണ്ടാക്കിയ സംവിധാനത്തിലൂടെയാകാം അകത്തേക്ക് വെള്ളം കടന്നത്. ഇത് ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് കമ്പനി ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കെടിഡിസി അന്വേഷണം നടത്തും.












Click it and Unblock the Notifications