എസ്എംഎ രോഗികൾക്ക് ആശ്വാസവുമായി സർക്കാർ; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
തിരുവനന്തപുരം∙ എസ്എംഎ രോഗികൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്ത്രയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സംവിധാനം ഒരുക്കുന്നത് ആണ്. പ്രത്യേകമായി ഓപ്പറേഷൻ ടേബിൾ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി സ്‌പൈൻ സ്‌കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. നട്ടെല്ലിന്റെ വളവ് സർജറിയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് സർജറി. 8 മുതൽ 12 മണിക്കൂർ സമയമെടുക്കുന്ന സങ്കീർണ ശസ്ത്രക്രിയയാണിത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിലവിൽ 300 ഓളം സ്‌പൈൻ സ്‌കോളിയോസിസ് സർജറികൾ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്കു കടക്കുന്നത്. എസ്എംഎ ബാധിച്ച കുട്ടികൾക്കു സ്വകാര്യ ആശുപത്രിയിൽ മാത്രം ചെയ്തിരുന്ന സർജറിയാണ് മെഡിക്കൽ കോളജിലും വരുന്നത്. എൻഎച്ച്എം വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം അധികമായി ലഭ്യമാക്കും.
എസ്എംഎ രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി ഈ സർക്കാർ എസ്എംഎ ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആരംഭിച്ചു. എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്കു വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തി. ഇതുകൂടാതെയാണ് എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്തരക്രിയയ്ക്ക് പുതിയ സംവിധാനം വരുന്നത്.
ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട്, എസ്എടി ആശുപത്രി സൂപ്രണ്ട്, ഓർത്തോപീഡിക്‌സ്, അനസ്തീഷ്യ വിഭാഗം ഡോക്ടർമാർ, അപൂർവ രോഗങ്ങളുടെ സ്റ്റേറ്റ് നോഡൽ ഓഫിസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications