മുതലപ്പൊഴി: പാറയും മണലും നീക്കം ചെയ്യും, അപകടം ഒഴിവാക്കാന്‍ 10 നടപടികളുമായി സർക്കാർ
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. പത്ത് അടിയന്തര നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുതലപ്പൊഴി അടച്ചിടാതെ പൊഴിയില്‍ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി ചൊവ്വാഴ്ച തുടങ്ങും. ലോങ്ങ് ബൂം ക്രെയിന്‍ റോഡ് മാര്‍ഗ്ഗം എത്തിച്ചാണ് അദാനി കമ്പനി പാറകളും അവശിഷ്ടങ്ങളും എടുത്തു മാറ്റുക. ഒപ്പം എക്സ്‌കവേറ്ററുകള്‍ ആവശ്യത്തിന് എത്തിച്ചു മണലും നീക്കംചെയ്യും.
അദാനി കമ്പനി പ്രതിനിധികളുമായും രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ സംഘടനകളുമായും മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സാന്‍ഡ് ബൈപ്പാസിങ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ ലോറിയില്‍ മണല്‍ കൊണ്ടുപോകാനും തീരുമാനമായി. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. സാന്‍ഡ് ബൈപ്പാസിംഗ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് മണല്‍ അടിയുന്ന ഒരു ഭാഗത്തുനിന്ന് എടുത്ത് മാറ്റുകയാണ് ചെയ്യുക.

രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്ന ഈ പ്രവൃത്തി രണ്ടുമാസത്തിനുള്ളില്‍ തുടങ്ങും. മുതലപ്പൊഴിയില്‍ ആറ് ഹൈമാസ്റ്റ് വിളക്കുകള്‍ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കെല്‍ട്രോണുമായി ചര്‍ച്ച നടത്തും. മുതലപ്പൊഴിയില്‍ സുരക്ഷ മുന്‍നിര്‍ത്തി മുങ്ങല്‍വിദഗ്ധരിലെ 22 പേരെക്കൂടി അധികമായി നിയമിക്കും. നിലവില്‍ എട്ട് പേരാണ് ജോലിചെയ്തിരുന്നത്.
ഡൈവിംഗ് വിദഗ്ധരായ ഇവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും. മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറില്‍ സുരക്ഷാ ജീവനക്കാര്‍ ജോലി ചെയ്യും. ഇതോടെ മുഴുവന്‍ സമയവും അവിടെ സുരക്ഷയ്ക്ക് ആളുണ്ടാവും. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്പീഡ് ബോട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലത്ത് 24 മണിക്കൂറും ആംബുലന്‍സ് നാളെ മുതല്‍ ലഭ്യമാക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചു.
പൊഴിയിലേക്കുള്ള റോഡിന്റെ പണിയും ചൊവ്വാഴ്ച തുടങ്ങും. മുതലപ്പൊഴിയില്‍ അപകടം ഒഴിവാക്കാന്‍ റിമോട്ട് കണ്ട്രോള്‍ ബോയി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഇതിനെല്ലാം പുറമേ കടല്‍ക്ഷോഭ വേളയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരിക്കാന്‍ സര്‍ക്കാറും മത്സ്യത്തൊഴിലാളി സംഘടനകളും ചേര്‍ന്ന് സംയുക്തമായി മേഖലയില്‍ പ്രചാരണം നടത്തും.
മുതലപ്പൊഴിയിലെ ഡ്രെഡ്ജിങ്ങ് അനുകൂല കാലാവസ്ഥ അനുസരിച്ച് ഏറ്റവും അടുത്ത സമയം തുടങ്ങും. ഇക്കാര്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പും അദാനി കമ്പനിയും ചര്‍ച്ച നടത്തും തുടര്‍ന്ന് ഡ്രെഡ്ജര്‍ കടല്‍വഴി കൊണ്ടുവരും. ഉയര്‍ന്ന തിരമാല കാരണം ഡ്രെഡ്ജര്‍ കടല്‍വഴി കൊണ്ടുവരാന്‍ സാധിക്കില്ല എന്നായിരുന്നു യോഗത്തില്‍ അദാനി കമ്പനി പ്രതിനിധികള്‍ അറിയിച്ചത്.
എന്നാല്‍ മന്ത്രിമാര്‍ ഇത് എതിര്‍ത്തു. ഏറ്റവും പെട്ടെന്ന് തന്നെ ഡ്രെഡ്ജിങ്ങ് തുടങ്ങേണ്ടതുണ്ടെന്നും നിലവില്‍ ആഴ്ചയില്‍ നാലു ദിവസം നല്ല കാലാവസ്ഥയാണ് എന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് ഡ്രെഡ്ജര്‍ കൊണ്ടുവരാം എന്ന കാര്യം കമ്പനി അറിയിച്ചത്. മുതലപ്പൊഴി തുറമുഖ നിര്‍മാണത്തിലെ അപാകത പഠിക്കുന്ന പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ അന്തിമ പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ ലഭ്യമാകുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.












Click it and Unblock the Notifications