'കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും, ഒരുകൂട്ടം മാത്രം എതിർപ്പ് കാണിക്കുന്നു' ; പിണറായി വിജയൻ
തിരുവനന്തപുരം : കെ റെയിലിനെതിരെ ഏതെങ്കിലും ഒരുകൂട്ടം എതിർപ്പ് കാണിക്കുന്നുവെന്ന് കരുതി സർക്കാർ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എപ്പോഴും നാടിന്റെ പക്ഷത്ത് തന്നെ തുടരുമെന്നും നാളെയുടെ പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ കേരളത്തിൽ വരണമെന്നാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. അത് നാളെയുടെ പദ്ധതിയാണ്. അതിനാൽ തന്നെ നാടിന്റെ പക്ഷത്ത് നിന്ന് സർക്കാർ മാറിനിൽക്കില്ലെന്നും ഏത് സർക്കാർ ഭരണത്തിൽ വന്നാലും ഈ നിലപാടുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരാണ് പദ്ധതിക്ക് അനുമതി നൽകേണ്ടതെന്നും അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടെതെന്നും അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
കെ റെയിൽ സാമൂഹികാഘാത സർവെക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. സർവെയിൽ എന്താണ് തെറ്റെന്നും സർവെയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സുപ്രീം കോടതി വിമർശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു
സിൽവർലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോയാൽ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തിരിച്ചടിയല്ലെന്നും സർക്കാരിന്റെ നിലപാടിലാണ് വ്യക്തതയില്ലാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സർവെ നടത്തുന്നതിനോട് യുഡിഎഫിന് എതിരഭിപ്രായമില്ല. സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് യുഡിഎഫ് എതിർക്കുന്നത്. കോടതി ജനങ്ങളുടെ വികാരം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾ പ്രതിദിനം ശക്തമായിരുന്നു. കോട്ടയം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
'മദ്യപാനികള്‍ മഹാപാപികള്‍' ; മദ്യദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് നിതീഷ് കുമാർ
Recommended Video
ഹേമ കമ്മിറ്റിയുടെ രൂപീകരണ ഉദ്ദേശ്യം നടപ്പാക്കണമെന്ന് പൃഥിരാജ്