കത്ത് വിവാദം: രാജി വെക്കില്ലെന്ന് ഉറപ്പിച്ച് ആര്യ രാജേന്ദ്രന്‍; പറഞ്ഞതിങ്ങനെ...
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും എന്ന് ആര്യ പറഞ്ഞു. മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷു മുന്നില്‍ പ്രതിഷേധം നടക്കുന്നതിന് ഇടയിലാണ് മേയറുടെ പ്രതികരണം.
'55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തി ആണ് ഞാന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു.
നഗരസഭയുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സ്വഭാവികമായും മുന്നോട്ടു പോകും. കോടതി അയച്ച നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല'ആര്യ പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും പരാതി വെറുതെ നല്‍കിയതല്ലെന്നും ആര്യ പറഞ്ഞു.
ജെബി മേത്തറുടെ അധിക്ഷേപത്തിലും ആര്യ മറുപടി നല്‍കി. 'കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ' എന്നായിരുന്നു ജെബി മേത്തര്‍ പറഞ്ഞത്. ഒരു വനിത എംപി തന്നെ അതിന്റെ ഭാഗമായത് വേദനിപ്പിക്കുന്ന കാര്യമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ജെബി മേത്തര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പറയാനുള്ളത് കേട്ടശേഷം തീരുമാനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന ആരോപണത്തിലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.
കോര്‍പ്പറേഷനിലെ മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹര്‍ജിക്കാരന്‍. മേയര്‍ക്ക് പുറമെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെതിരേയും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഒഴിവുള്ള തസ്തികകളില്‍ പാര്‍ട്ടി അംഗങ്ങളെ നിയമിക്കാന്‍ ശ്രമിച്ച് ഇവരുടെ നടപടി സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു..
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക' കത്ത് അയച്ചതെന്നാണ് ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പുറത്താവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.