നഗരസഭാ ജീവനക്കാരെ ഇടിച്ചുവീഴ്ത്തിയ മാലിന്യ ലോറി കസ്റ്റഡിയിൽ: രഹസ്യ സങ്കേതത്തില്‍ നിന്ന്!!
തിരുവനന്തപുരം: നഗരസഭാ ജീവനക്കാരെ ലോറികയറ്റി കൊല്ലാൻ ശ്രമിച്ച സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് കമ്പനിയുടെ ലോറി ഫോർട്ട് പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ആറ്റിങ്ങലിലെ ഒരു രഹസ്യ സങ്കേതത്തിൽ ഒളിപ്പിച്ചിരുന്ന ലോറി ഫോർട്ട് സി.ഐ അജിചന്ദ്രൻ, എസ്.ഐ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.
മട്ടാഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി തിരുവനന്തപുരം കേന്ദ്രീകരിച്ച് സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് ജോലി നടത്തിവന്ന ഒരു സംഘത്തിന്റെ കൈവശമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറി ഉടമയായ മട്ടാഞ്ചേരി സ്വദേശിയേയും ലോറി ഡ്രൈവറേയും കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ 19ന് ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു പൂന്തുറ ഹെൽത്ത് സർക്കിളിൽപ്പെട്ട സി.എൽ.ആർ. ജീവനക്കാരായ ബീമാപള്ളി സ്വദേശികളായ ജയകുമാർ (32) , ഹാജാ മൊയ്തീൻ (27) എന്നിവരെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ചത്.

അമ്പലത്തറ മിൽമയ്ക്ക് സമീപം സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ലോറി കണ്ടെത്താൻ തെരച്ചിൽ നടത്തി വരുന്നതിനിടെ സെപ്റ്റിക് ടാങ്ക് വേസ്റ്റുമായെത്തിയ ലോറിയെ പിന്തുടർന്ന ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം ലോറി തടയാൻ ശ്രമിച്ചപ്പോഴാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. തലയ്‌ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ഹാജാ മൊയ്‌തീൻ ഇപ്പോഴും ചികിത്സയിലാണ്.
സ്ഥലത്തുനിന്ന് ലോറിയുമായി കടന്ന സംഘത്തെ നഗരസഭാ ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സി.സി. ടി.വി കാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആറ്റിങ്ങലിൽ നിന്ന് ലോറി കണ്ടെത്തിയത്. ലോറിയിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മട്ടഞ്ചേരിയിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications