തിരുവനന്തപുരം മേയർ ആര്യയ്ക്ക് ഗൺമാൻ: യുവ മേയർക്ക് പാർട്ടിയുടെ നിർണ്ണായക നിർദേശങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോൾ മുതൽ തന്നെ വാർത്തകളിലെ താരമായതാണ് ആര്യ രാജേന്ദ്രൻ. മുടവൻമുകളിൽ നിന്ന് കൌൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നത്. എൽഡിഎഫിലെ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പൊടുന്നനെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. 549 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യ മുടവൻമുകളിൽ നിന്ന് വിജയിക്കുന്നത്.

മേയർക്ക് ഗൺമാൻ
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രന് ഗൺമാനെ നിയോഗിച്ചു. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവ്വഹിക്കേണ്ടതും രാത്രി വൈകി യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും കണക്കിലെടുത്താണ് പോലീസ് ഗൺമാന്റെ സേവനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ആഴ്ച സേവനം ഗൺമാന്റെ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നേരത്ത മേയറായിരുന്നിട്ടുള്ള വനിതകൾക്കൊന്നും ലഭിച്ചിട്ടില്ലാത്ത സൌകര്യവും സുരക്ഷയുമാണ് ഇതോടെ ഒരുക്കിയിട്ടുള്ളത്.

അനുമതി വേണമെന്ന്
സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അനുമതിയും കുറിപ്പും വാങ്ങിയ ശേഷം മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നാണ് പാർട്ടി ആര്യ രാജേന്ദ്രന് നൽകിയിട്ടുള്ള നിർദേശം. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ പരിപാടികളിൽ പങ്കെുടുക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

പാർട്ടി നിർദേശം
ഔദ്യോഗിക കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. ക്ഷണം ലഭിക്കുന്ന എല്ലാ സ്വകാര്യ പരിപാടികളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശം അനുസരിച്ചാണ് എത്തുന്നത് എന്നത് സംബന്ധിച്ച് കുറിപ്പ് വാങ്ങണമെന്നും സിപിഎമ്മിനോട് മേയർ നിർദേശിച്ചിട്ടുണ്ട്.

നേതാക്കളുടെ മേൽനോട്ടത്തിൽ
മന്ത്രി കടകം പള്ളി സുരേന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ് ആര്യ രാജേന്ദ്രനെ മേയർ സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നിൽ. അതുകൊണ്ട് ഇവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ മേൽനോട്ടത്തിലായിരിക്കും കോർപ്പറേഷൻ ഭരണം. സിപിഎം സംസ്ഥാന സമിതി അംഗങ്ങളും മുൻ മേയറായ ശിവൻകുട്ടി, ജയൻബാബു എന്നിവരും ആര്യയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ഭാവിയിൽ നേമത്ത് ബിജെപിയെ ചെറുക്കാനുള്ള കരുത്തുറ്റ രാഷ്ട്രീയ മുഖമക്കി ആര്യ മാറുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.

പ്രായം കുറഞ്ഞ മേയർ
ബാലസംഘം, എസ്എഫ്ഐ എന്നിവയിലൂടെ പ്രവർത്തിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ ആര്യ ആൾ സെയിന്റ്സ് കോളേജിലെ ബിഎസ് സി മാത് സ് വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ സംസ്ഥാന അംഗത്തിന് പുറമേ സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രൻ- ശ്രീലത ദമ്പതികളുടെ മകളാണ് 21കാരിയായ ആര്യ. രാജ്യത്തെ പ്രായം കുറഞ്ഞ മേയറെന്ന അപൂർവ്വ നേട്ടവും ആര്യ ഇതോടെ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ വികെ പ്രശാന്തിനെ തിരുവനന്തപുരം മേയറാക്കിയപ്പോൾ പാർട്ടിയ്ക്ക് ലഭിച്ച പിന്തുണ ഇത്തവണയും ലഭിക്കുമെന്ന പ്രതീക്ഷയും ഇതിനൊപ്പമുണ്ട്.
പുതുവത്സരത്തില്‍ മനസ്സ് കര്‍ഷകര്‍ക്കൊപ്പമെന്ന് രാഹുല്‍, പ്രധാനമന്ത്രിയുടെ ആശംസ ഇങ്ങനെ












Click it and Unblock the Notifications