കസ്റ്റഡിയിലെടുത്ത പ്രതിയെയും പോലീസുകാരെയും ആക്രമിച്ചു; പോലീസ് സ്റ്റേഷന് നേരെ കല്ലേറ്, സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: കസ്റ്റഡിയിലെടുത്ത പ്രതിയെയും പോലീസുകാരെയും ആക്രമിക്കുകയും സ്റ്റേഷന് നേരെ കല്ലേറ് നടത്തുകയും ചെയ്ത സംഘത്തിലെ പ്രധാന പ്രതി കണിയാപുരം പള്ളിനട സോഫിയ മൻസിലിൽ അഷ്‌കറിനെ (27) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം മലമേൽപറമ്പിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നുകാരിയും മുത്തച്ഛനും മരിച്ച സംഭവത്തെ തുടർന്ന് വാഹനം ഓടിച്ചിരുന്ന ചാന്നാങ്കര സ്വദേശിയായ മാഹീനെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന സമയത്താണ് അഷ്കറും സംഘവും മാഹീനെ മർദ്ദിച്ചത്.
തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ സംഘം സ്റ്റേഷൻ വളപ്പിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീപ്പിന് കേടുപാടുകൾ വരുത്തുകയും ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ

അഷ്‌കറും കണ്ടാലറിയാവുന്ന അമ്പതോളം പേരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് അക്രമികൾ പിരിഞ്ഞുപോയത്. ഇതിനിടെ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയും ഈ സംഘം ആക്രമിച്ചിരുന്നു. സ്റ്റേഷനിലെ സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശാനുസരണം കഠിനംകുളം എസ്.ഐ ബിനീഷ് ലാൽ, അസിസ്റ്റന്റ് എസ്.ഐ സവാദ് ഖാൻ, എ.എസ്.ഐമാരായ വേണുഗോപാൽ, മോസസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications