'മുഖ്യമന്ത്രിക്ക് പരാതി നല്‍കി, ഓഫീസ് ജീവനക്കാരെ സംശയമില്ല'; കത്ത് തന്റേതല്ലെന്ന് ആവര്‍ത്തിച്ച് മേയർ
തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. കത്ത് താൻ എഴുതിയതല്ലെന്ന് മേയർ ആവർത്തിച്ചു. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ താൻ ഒപ്പിടുകയോ ചെയ്തിട്ടില്ല.
കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയർ ചെയ്തതെന്നും അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. കത്തിൻറെ ഉറവിടം അന്വേഷിക്കണം. ലെറ്റർ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് എന്നുപറഞ്ഞുകൊണ്ടുള്ള ഒരു കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക' കത്ത് അയച്ചതെന്നാണ് ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പുറത്താവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സഖാവേ, തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലബ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന എന്നാണ് കത്തിൽ പറയുന്നത്.