കായലിൽ മുങ്ങി വേളിയിലെ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ്! 80 ലക്ഷം മുടക്കി നവീകരിച്ചതിന് പിറകെ!
തിരുവനന്തപുരം: കായലില്‍ മുങ്ങി വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റായ ഫ്‌ളോട്ടില. ഇരുനില റെസ്‌റ്റോറന്റിന്റെ ഒരു നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി കെടിഡിസി നവീകരിച്ച റെസ്റ്റോറന്റെ മുങ്ങാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണ് എന്നാണ് ആക്ഷേപം.
വേളിയില്‍ എത്തുന്ന തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു വേളി കായലില്‍ ചെറിയ തോതില്‍ ഒഴുകുന്ന ഫ്‌ളോട്ടില റെസ്‌റ്റോറന്റ്. ഓഖി ദുരന്തത്തോടെ ഫ്‌ളോട്ടിംഗ് റെന്റോറന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. 6 മാസം മുന്‍പാണ് കെഡിടിസി റെസ്റ്റോറന്റ് നവീകരിച്ചത്. 80 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സ്വകാര്യ കമ്പനിയാണ് നവീകരണം നടത്തിയത്. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം നടത്തി റെസ്‌റ്റോറന്റ് വീണ്ടും പ്രവര്‍ത്തനവും ആരംഭിച്ചു. രണ്ട് ദിവസം മുന്‍പാണ് റെസ്റ്റോറന്റില്‍ ചെറിയ തോതില്‍ വെള്ളം കയറി തുടങ്ങിയത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കനത്ത മഴ പെയ്തതിന് പിന്നാലെയാണ് റെസ്റ്റോറന്റ് മുങ്ങിത്തുടങ്ങിയത്. നിര്‍മാണത്തിലെ അപാകതയാണ് റെസ്റ്റോറന്റ് മുങ്ങാന്‍ കാരണമെന്ന ആരോപണം സ്വകാര്യ കമ്പനി നിഷേധിച്ചു.
ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണം എന്നാണ് കമ്പനി വാദിക്കുന്നത്. റെസ്റ്റോറന്റിനകത്ത് നിന്നുളള മലിന ജലം പുറത്തേക്ക് കളയുന്നതിനുണ്ടാക്കിയ സംവിധാനത്തിലൂടെയാകാം അകത്തേക്ക് വെള്ളം കടന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വെള്ളം കയറിയതിനെ തുടര്‍ന്ന് റെസ്റ്റോറന്റിലെ സാധനങ്ങള്‍ പലതും നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്രിഡ്ജ് അടക്കമുളള ഉപകരണങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.
റെസ്റ്റോറന്റില്‍ എങ്ങനെ വെള്ളം കയറി എന്നത് അന്വേഷിക്കുമെന്ന് കെടിഡിസി എംഡിയായ കൃഷ്ണ തേജ പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തോടെ തന്നെ റെസ്‌റ്റോറന്റിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ കാരണം റെസ്‌റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ് നിലവില്‍.












Click it and Unblock the Notifications