'വരുമാനം നല്ലതു പോലെ കൂടിയാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും'; ഉറപ്പുനല്‍കി മന്ത്രി
തിരുവനന്തപുരം: വരുമാനം നല്ലതു പോലെ കൂടിയാൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകും എന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് സ്ഥാപിച്ച സോളാർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ സർവ്വീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രതിദിന കളക്ഷൻ റെക്കോർഡ് നേടുന്നതിന് പ്രയത്നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു.
ജീവനക്കാരിൽ നിന്നും മികച്ച സഹകരണമാണ് സർക്കാരിന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലം വാർത്ത സൃഷ്ടിച്ച സ്ഥാപനം ആണ് കെ.എസ്.ആർ.ടി.സി. അതിനുള്ള പ്രധാനകാരണം ജനങ്ങളും മാധ്യമങ്ങളും കെ.എസ്.ആർ.ടി.സിയെ നെഞ്ചോട് ചേർത്തത് കൊണ്ടാണ്. ലാഭം മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയതെന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കിയെന്നും ആന്റണി രാജു പറയുന്നു. ഇന്ധന വിലവർധനവ് ഉൾപ്പെടെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചുനിന്നു. രാജ്യത്തെ മറ്റുള്ള ആർ.ടി.സിയിൽ ഉള്ളവരെക്കാൾ വളരെ ആത്മാർത്ഥതയുള്ളവരാണ് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ. അതുകൊണ്ട് പ്രതിദിനം എട്ടു കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണം.
ജീവനക്കാർ സഹകരിക്കണം. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്നും ഓരോ മാസം 5-ാം തീയതിക്ക് മുൻപ് ശമ്പളം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണ്. ആ സാഹചര്യത്തിൽ വരുമാനം നല്ലത് പോലെ കൂട്ടിയാൽ ശമ്പളം ഒന്നാം തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കും. വിദ്യാർത്ഥി കൺസഷൻ അടുത്ത അധ്യായന വർഷത്തിൽ ഓൺലൈനിലേക്ക് മാറ്റും. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനെക്കുറിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെ.എസ്.ആർ.ടി.സിക്കാണ് വന്നു ചേരുന്നതെന്നും മന്ത്രി പറഞ്ഞു,.
പ്രതിദിന കളക്ഷൻ റെക്കോർഡിൽ എത്തിച്ച യൂണിറ്റുകൾക്കും ജീവനക്കാർക്കുമുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും മന്ത്രി വിതരണം നടത്തി. 2022 സെപ്തംബർ 12 ന് 3941 ബസുകൾ ഉപയോഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ എന്ന നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാർക്കും യൂണിറ്റുകൾക്കുമാണ് ക്യാഷ് അവാർഡ് നൽകിയത്.