സഹപാഠിഗ്രൂപ്പിൽ നിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല സൈറ്റിൽ ഇട്ടു; സർക്കാർ ജീവനക്കാരടക്കം 8 പ്രതികൾ
വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്

കാട്ടാക്കട: വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തു. ഇവരുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച ആളെന്നു സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്. ഇതിൽ സർക്കാർ ജീവനക്കാരുമുണ്ട്.
വീട്ടമ്മ റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിക്കു പിന്നാലെയാണ് ഈ സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത് എന്നാണ് പറയുന്നത്.
സംഭവം ഒത്തുതീർപ്പാക്കാൻ കാട്ടാക്കട എസ്.എച്ച്.ഒ. ശ്രമിച്ചു എന്നാരോപിച്ച് ഇരയായ യുവതി റൂറൽ എസ്.പി.ക്ക് പരാതി നൽകി. എന്നാൽ, പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി. ജി.പി.ക്കും പരാതി നൽകിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി.ക്ക് ഡി.ജി.പി. നിർദേശം നൽകി.
പരാതി നൽകി അഞ്ചു ദിവസത്തിനുശേഷം ആയിരുന്നു പ്രതിയായ യുവാവിനെ എസ്.എച്ച്.ഒ. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ എസ്.എച്ച്.ഒ. യുവതിയെ നിർബന്ധിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് ചൊവ്വാഴ്ചയാണ് യുവതിയുടെ മൊഴിയെടുത്തത്.
ജനുവരി 25-നാണ് യുവതിയുടെ ഫോട്ടോയും പേരും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നു സന്ദേശങ്ങൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇവർ കേസു കൊടുക്കുകയും ചെയ്തു.












Click it and Unblock the Notifications