നിർമ്മൽ ചിട്ടി തട്ടിപ്പ്: ഫണ്ട് ഉടമയുടെ വസ്തുവകകൾ വിറ്റ് നിക്ഷേപകർക്ക് നൽകാൻ കോടതി വിധി
പാറശാല: നിർമ്മൽ ചിട്ടി ഫണ്ട് ഉടമ കെ.നിർമ്മലന്റെയും ബന്ധുക്കളുടെയും മറ്റ് ബിനാമികളുടെയും പേരിലുള്ള വസ്തു വകകൾ വിറ്റ് നിക്ഷേപകർക്ക് വീതം വച്ച് നൽകാൻ മധുര കോടതി ഉത്തരവായി. നിർമ്മൽ ചിട്ടിഫണ്ട് ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിലെ 7,9,10,12 പ്രതികളുമായ നിർമ്മലന്റെ ഭാര്യ രേഖ, സഹോദരിമാരായ ലേഖ, ഉഷാകുമാരി, ജയ,ചിട്ടി ഫണ്ട് മാനേജരും ഡയറക്ടർ ബോർഡ് അംഗവുമായ ശേഖരന്റെ ഭാര്യ ശാന്തികുമാരി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകളും കോടതി നിർദ്ദേശിച്ചു.
സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിലവിലുള്ള പ്രത്യേക നിയമപ്രകാരമാണ് നടപടികൾ ഉണ്ടായത്. കമ്പനിയിലെ 7100 -ൽ പരം നിക്ഷേപകരിൽ നിന്നും 550 പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. ഈ തുക തമിഴ് നാട്ടിലെ വസ്തുവകകൾ വിറ്റു കിട്ടുന്ന മുറക്ക് നിക്ഷേപകരുടെ നിക്ഷേപങ്ങൾക്ക് ആനുപാതികമായി വീതം വച്ച് നൽകേണ്ടതാണ്.വസ്തുവകകൾ വിൽക്കുന്നതിനായി നാഗർകോവിൽ ആർ.ഡി.ഒ.യുടെ നിയന്ത്രണത്തിൽ ആക്ഷൻ കൗൺസിൽ അംഗം ഭാസികുമാരൻ നായർ, അശോകൻ, ജോൺ അലക്‌സാണ്ടർ,സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻറെ ഇൻസ്‌പെക്ടർ ആഗ്നസ് എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേസിലെ പ്രതികളായ 21 പേരിൽ ഉടമകളായ 10 പേരുടെ പേരിലുള്ള വസ്തു വകകൾ വിൽക്കുന്നതിയതിനായി കേസിലെ അഞ്ചാം പ്രതിയും കമ്പനിയുടെ ഡയറക്ടർബോർഡ് അംഗവുമായിരുന്ന ശേഖരന് മറ്റ് കക്ഷികൾ പവർ ഓഫ് അറ്റോർണി നൽകുന്നതാണ്.വാഹനങ്ങൾ,ആഭരങ്ങളും മറ്റ് യന്ത്രങ്ങളും,തമിഴ്‌നാട്ടിലെയും കേരളത്തിലെയും വസ്തു വകകൾ, ബാങ്കിലെ ഡിപ്പോസിറ്റും മറ്റും പിരിഞ്ഞുകിട്ടാനുള്ളവ എന്നിങ്ങനെ കണ്ടുകെട്ടി വിൽക്കേണ്ട വസ്തു വകകളെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്.
ഇവയിൽ വാഹനങ്ങളൂം, ആഭരങ്ങളും, മെഷീനറികളും ഒരു മാസത്തിനുളിൽ തന്നെ വില്കേണ്ടതാണ്.വസ്തുക്കൾ വിൽക്കുനതതിന് മുൻപായി വില മുൻകൂട്ടി നിശ്ചയിക്കേണ്ടതും അത് കോടതിയുടെ അനുമതിയോടെ മാത്രമേ വയ്ക്കാനും പാടുള്ളു.ലേല നടപടികൾക്ക് മുൻപായി തന്നെ ലേല നോട്ടീസിന് സർക്കാരിൻറെ പി.ആർ.ഒ.വേണ്ടത്ര പ്രചാരം ലഭിക്കത്തക്കവണ്ണം പരസ്യപ്പെടുത്തേണ്ടതാണ്.വസ്തുക്കളുടെ വിൽപ്പന ഉടമകളായ പ്രതികളുടെ നിരീക്ഷണത്തിൽ ആയിരിക്കേണ്ടതും അതിൽ മാറ്റമുണ്ടെങ്കിൽ കോടതിയെ അറിയിക്കേണ്ടതുമാണ്.വസ്തുവകകൾ വിറ്റുകിട്ടുന്ന തുകകൾ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കോടതിയുടെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും ഓരോ പത്ത് കോടി പൂർത്തിയാകുമ്പോഴും നിക്ഷേപകർക്ക് നിക്ഷേപത്തിൻറെ ആനുപാതത്തിന് തുല്യമായി വീതം വക്കേണ്ടതുമാണ്.
നടപടികൾ നടത്തുന്നതിനായുള്ള പ്രത്യേക കമ്മിറ്റിയുടെ ഓഫിസിൻറെ പ്രവർത്തനത്തിനായി പളുകലിലെ നിർമ്മൽ ചിട്ടി ഫണ്ട് തുറന്ന് പ്രവർത്തിപ്പിക്കുന്നതാണ്. കമ്മറ്റിയുടെ പ്രവർത്തനത്തിനായി അംഗങ്ങൾക്ക് പ്രതിമാസം 15,000 രൂപ വരെ ശമ്പളമായി നൽകാവുന്നതും അടുത്ത ഒരു വർഷത്തേക്ക് കമ്മിറ്റി അംഗങ്ങളെ മാറ്റാൻ പാടില്ലാത്തതുമാണ്. കമ്മിറ്റിയുടെ പ്രവർത്തനം ഓരോ മാസവും കോടതി വിലയിരുത്തുന്നതാണ്. കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് രെജിസ്ട്രേഷൻ, സർവ്വേ തുടങ്ങിയ വകുപ്പുകൾ സഹകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികൾ ജപ്തി ചെയ്ത് വച്ചിട്ടുള്ള വസ്തുക്കൾ തിരിച്ചുപിടിക്കുന്നതിലും യഥാർത്ഥ വിലക്ക് വിൽക്കുന്നതിനും കമ്മിറ്റിക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും.എന്നാൽ നിക്ഷേപകർ എല്ലാം ഒക്ടോബർ 31 മുൻപായിട്ട്തന്നെ തങ്ങളുടെ പേരുവിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും അടങ്ങുന്ന വിവരങ്ങൾ കമ്മിറ്റിക്ക് കൈമാറേണ്ടതാണ്.