സംഘടനയും ജനങ്ങളും തമ്മിലുള്ള രക്തബന്ധം ഊട്ടിയുറപ്പിക്കണം: എംഎ ബേബി
തിരുവനന്തപുരം: തനി ഫാസിസ്റ്റിക്കായ ആർ.എസ്.എസ് എന്ന അർദ്ധസൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ബി.ജെ.പി നേതൃത്വം ഇന്ത്യൻ രാഷ്ട്രീയത്തിലെ ജനാധിപത്യ സംവിധാനത്തെ തകർത്തുകൊണ്ടിരിക്കയാണെന്നും ഇതിനെ ചെറുക്കാൻ ജനാധിപത്യ സംഘടനകളും ജനങ്ങളും തമ്മിലുള്ള രക്തബന്ധം ഊട്ടിയുറപ്പിക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ എം.എ ബേബി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും പുരോഗമന കലാസാഹിത്യസംഘവും സംയുക്തമായി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ ഭീകരത നേരിട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വം വളരെ നഗ്നമായി ലംഘിക്കപ്പെടുന്ന കാലമാണിത്. രാഷ്ട്രീയത്തിൽ ജനാധിപത്യ സംവിധാനമില്ല. പണ്ഡിറ്റ് നെഹ്റു എ.കെ.ജിയുടെ പ്രസംഗം കേൾക്കാൻ പാർലമെന്റിൽ ഇരിക്കുമായിരുന്നു. ഇന്നതല്ല. ആവശ്യപ്പെട്ടാൽ പോലും പ്രധാനമന്ത്രി പാർലമെന്റിൽ വരില്ല. കേന്ദ്രമന്ത്രിമാരെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല. മോദിമാത്രം. ഇന്ദിരയുടെ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ ഭീഷണിയാണിത്. പ്രസിഡൻഷ്യൽ ഭരണമാണ് നടക്കുന്നത്.അത് ഭരണഘടനയിൽ കൂട്ടിചേർത്താൽ മാത്രം മതി.
ഇന്ദിരയുടേയും ഹിറ്റ്ലറിന്റേയും കാലത്ത് ഇല്ലാത്ത, പുതിയ ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് നമ്മുടെ ബോധത്തെ പ്രക്ഷാളനം ചെയ്യുകയാണ്. സമൂഹത്തിന്റെ ഉത്തമ താത്പര്യത്തിനെതിരായ നിലപാടിലേക്ക് നമ്മളെ എത്തിക്കുന്നു. വന്ദിക്കുന്നതായി അഭിനയിച്ച് ഹിംസിക്കുകയാണിവർ. ഗാന്ധിയെ വന്ദിച്ച ശേഷമാണ് ഗോഡ്സെ നിറയൊഴിച്ചത്. അതേ സാഹചര്യമാണ് മോദി പാർലമെന്റിനെ തൊട്ടുവന്ദിച്ചപ്പോൾ മനസിലാക്കേണ്ടതെന്നും ബേബി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ എം.എ ബേബി, എം. വിജയകുമാർ, കാട്ടായിക്കോണം അരവിന്ദൻ തുടങ്ങിയവരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു. ഇന്ന് സമൂഹത്തിന്റെ എല്ലാത്തട്ടിലും വർഗ്ഗീയത അതിന്റെ വിത്തുകൾ പാകിയിരിക്കുകയാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ ബഹുസ്വരതയെന്ന സവിശേഷത ആയുധമാക്കി മോദിയുടെ ഫാസിസ്റ്റ് വാഴ്ച ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ സാംസ്കാരികരംഗത്തെ നിരവധിപ്പേർ ആദരവ് ഏറ്റുവാങ്ങി. ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തെ ഓർമ്മകൾ പലരും പങ്കുവച്ചു. പ്രൊഫ. കെ.എൻ. ഗംഗാധരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആനാവൂർ നാഗപ്പൻ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ. വി.എൻ. മുരളി, വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു.